അപകട സ്ഥലത്ത് നിന്ന് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ പരുക്കുകളുടെ തീവ്രത കുറയ്ക്കാനാകുമായിരുന്നുവെന്ന് ഡോക്ടർമാർ
കൊച്ചി: പ്രഥമ ശുശ്രൂഷയില്ല, വലിച്ചിഴച്ച് ഓട്ടോയിൽ കയറ്റി. സ്വകാര്യ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ വീട്ടമ്മയെ മാനദണ്ഡങ്ങൾ പാലിക്കാത്ത ആശുപത്രിയിലെത്തിച്ചതിനെതിരെ കുടുംബം. റോഡിലുരഞ്ഞ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ് പരിക്കേറ്റ വീട്ടമ്മയെ അപകട സ്ഥലത്ത് നിന്ന് മൂന്ന് മീറ്ററോളം വലിച്ചിഴച്ചാണ് ഓട്ടോയിൽ കയറ്റിയത്. വീട്ടമ്മയെ അപകട സ്ഥലത്ത് നിന്ന് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രഥമ ശുശ്രൂഷയും നല്കാതെയും ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത് അവരുടെ ആരോഗ്യനില കൂടുതൽ വഷളാക്കാൻ കാരണമായന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂൺ 16ന് ഉച്ചയോടെയാണ് ബസിനടിയിലേക്ക് വീണ വീട്ടമ്മയെ ബസ് ഏകദേശം മൂന്ന് മീറ്ററോളം വലിച്ചിഴച്ചത്. അപകട സ്ഥലത്ത് നിന്ന് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ പരുക്കുകളുടെ തീവ്രത കുറയ്ക്കാനാകുമായിരുന്നുവെന്ന് ഡോക്ടർമാർ വിശദമാക്കിയെന്നാണ് ബന്ധുക്കൾ പ്രതികരിക്കുന്നത്.
നിലവിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ആരോഗ്യനിലയിൽ ഭാഗിക പുരോഗതിയുണ്ടായത്. അതേസമയം അപകട സമയത്ത് വസ്ത്രമെല്ലാം കീറി നടുറോഡിൽ നഗ്നയായ വീട്ടമ്മയ്ക്ക് സ്വന്തം ഉടുമുണ്ട് നൽകി മാതൃകയായ ചായ വില്പനക്കാരൻ ഷാജിയുടെ മനുഷ്യത്വത്തെ കുടുംബം അഭിനന്ദിച്ചു.പരിക്കേറ്റ വീട്ടമ്മയെ മറ്റാരുടെയും സഹായമില്ലാതെ ധൈര്യപൂർവം ആശുപത്രിയിലെത്തിക്കാൻ ഒപ്പമുണ്ടായിരുന്ന കണ്ടനാട് സ്വദേശിനി ഷൈജ എന്ന അപരിചിതയായ സ്ത്രീയുടെ സഹായവും സമൂഹം അർഹിക്കുന്ന രീതിയിൽ അംഗീകരിക്കണമെന്നും ആദരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


