
മുളക്കുഴ: മുളക്കുഴയിലെ രണ്ട് വീടുകളിൽ ജനൽ പാളികളും കമ്പിയും തകർത്ത് മോഷണ ശ്രമം. മുളക്കുഴ തൈപ്പറമ്പിൽ ജംഗ്ഷന് സമീപം ചരിവുകാലായിൽ ശിവദാസ്, രേഷ്മാ ഭവനിൽ സുജാത എന്നിവരുടെ വീടുകളിലാണ് ഞായർ പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ മോഷണശ്രമം നടന്നത്. നിരീക്ഷണ ക്യാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ ക്യാമറയ്ക്ക് നേരെ ശക്തിയേറിയ ടോർച്ച് ക്യാമറയ്ക്ക് നേരെ പ്രകാശിപ്പിക്കുന്നതിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്.
ചരിവുകാലായിൽ ശിവദാസിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനൽ ഗ്ലാസുകളാണ് മോഷ്ടാടാക്കൾ ആദ്യം തകർത്തത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് തെളിച്ചെങ്കിലും ഭയം കാരണം പുറത്തിറങ്ങിയില്ല. ജനൽ പൊട്ടിയ ഭാഗത്ത് കൂടി നോക്കിയപ്പോൾ പുറത്തെ ഇരുട്ടിൽ മൂന്നംഗ സംഘം പതുങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഫോൺ വിളിച്ചും ബഹളം കൂട്ടിയും സമീപവാസികളെ വിവരം അറിയിക്കുകയും ഇവരുടെ സഹായത്താൽ വീട്ടുകാർ പുറത്തിറങ്ങുകയും ചെയ്തു. ഇതേ സമയം പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ചെങ്ങന്നൂർ പോലീസ് സംഘം സ്ഥലത്ത് എത്തുകയും ആൾക്കൂട്ടം കണ്ട് വാഹനം നിർത്തി അന്വേഷിക്കുകയും ചെയ്തു.
ഇതേ സമയത്താണ് രണ്ട് വീടുകൾക്കപ്പുറം രേഷ്മാ ഭവനിൽ സുജാതയുടെ വീടിന്റെ അടുക്കള ഭാഗത്തെ ജന്നൽ തകർത്തത്. കാരക്കാട് സ്വദേശികളായ സതീഷ്, ഭാര്യ രമ്യ രമ്യയുടെ പിതാവ് രാജപ്പൻ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. വലിയ തടിക്കഷണം കൊണ്ട് കമ്പികൾ തകർത്ത വിടവിലൂടെ മോഷ്ടാക്കളിലൊരാൾ വീടിനുള്ളിൽ കടന്ന് അടുക്കള വാതിൽ തുറന്നിടുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമം നടന്ന രണ്ട് വീടുകളുടെയും സമീപത്തുള്ള കടയിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു ഇരുചക്ര വാഹനത്തിൽ മൂന്നംഗ സംഘം പല പ്രാവശ്യം കടന്നു പോകുന്നതിന്റെയും ഒരാൾ ഓടി മറയുന്നതിന്റെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മോഷണ ശ്രമം നടന്ന വീട്ടുകാരും മൂന്ന് ആളുകളെ കണ്ടതായി പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam