
ഇടുക്കി: സംസ്ഥാനത്തെ ആരാധാനാലയങ്ങളിൽ മോഷണം പതിവാക്കിയ അന്തർ സംസ്ഥാന മോഷ്ടാവിനെ ഇടുക്കിയിലെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണനാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ നാലു ക്ഷേത്ര മോഷണം കൂടി തെളിഞ്ഞു.
മെയ് 29 ന് രാത്രി ഇടുക്കി പെരുവന്താനം ബോയ്സ് എസ്റ്റേറ്റിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ താലി മോഷ്ടിച്ചിരുന്നു. കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 40000 രൂപയും അപഹരിച്ചു. കേസിലെ പ്രതിയായ തമിഴ്നാട് മധുര സ്വദേശി ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണനാണ് പെരുവന്താനം പൊലീസിൻറെ പിടിയിലായത്.
തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. മെയ് മാസം ഇടുക്കിയിലെ പാമ്പനാർ കോട്ടയം ജില്ലയിലെ രാമപുരം. ജൂൺ മാസത്തിൽ എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും മോഷണം നടത്തിയതായി ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. രാകൃഷ്ണനെതിരെ 2009-ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം എന്നീ പൊലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ട്.
2019 ൽ പൊൻകുന്നത്ത് ക്ഷേത്ര മോഷണം നടത്തിയതിന് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട് തഞ്ചാവൂർ തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. പെരുവന്താനം എസ്എച്ച്ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam