
മാവേലിക്കര: അന്തര്‍സംസ്ഥാന മോഷ്ടാവ് സുന്ദരരാജന്‍ (പാണ്ടിബാബു-55) മാവേലിക്കരയില്‍ പിടിയില്‍. തഞ്ചാവൂര്‍ സ്വദേശിയാണ് ഇയാള്‍. മാവേലിക്കരയില്‍ നിന്നും കഴിഞ്ഞ ദിവസം അന്തര്‍സംസ്ഥാന മോഷ്ടാവ് ആല്‍ബിന്‍ രാജ് പിടിയിലായതിന് പിന്നാലെയാണ് മറ്റൊരാള്‍ കൂടി പിടിയിലാവുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 125 ലേറെ മേഷണക്കേസുകളില്‍ പ്രതിയാണ് സുന്ദരരാജന്‍. പന്തളം പോലീസ് സ്‌റ്റേഷനതിര്‍ത്തിയില്‍ നടത്തിയ മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ച് സുന്ദരരാജന്‍ പുറത്തിറങ്ങിയിട്ട് കുറച്ച് നാളുകളേയായിട്ടുള്ളു.
ഹരിപ്പാട് ഭാഗത്തു നിന്നും ബുധനാഴ്ച രാവിലെ മാവേലിക്കരയെത്തിയ ഇയാള്‍ ബാറില്‍ കയറി മദ്യപിച്ച ശേഷം തീയേറ്ററില്‍ സിനിമ കാണാന്‍ കയറി. രാത്രി 12.45 ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള എസ്ബിഐ എടിഎമ്മിന് സമീപം ഇയാള്‍ പതുങ്ങി നില്‍ക്കുന്നത് പെട്രോളിങ്ങ് നടത്തുന്ന സിഐയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും മോഷണത്തിനുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കോട്ടയം ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് ഇയാള്‍ ഏറെയും മോഷണം നടത്തിയിരുന്നത്. ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച് ഭിത്തിതുരന്നും ഓടും വാതിലും പൊളിച്ചുമാണ് സ്വര്‍ണ്ണവും പണവും കവരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam