
ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നടത്തുന്നതിനും തൊഴില്‍ വകുപ്പിന്റെ ഷോപ്പിംങ്ങ് കോംപ്ലസ് നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനുമാണ് തൊഴില്‍ മന്ത്രി ടി പി രാമക്യഷ്ണനും വൈദ്യുതി മന്ത്രി എം എം മണിയും മൂന്നാറിലെത്തിയത്.
പരിപാടികള്‍ കഴിഞ്ഞതോടെ കമ്പനി എം ഡി മാത്യു എബ്രഹാം ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് ഇരുവരെയും ക്ഷണിച്ചു. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന കമ്പനിയുടെ സ്‌കൂളാണ് ഡയര്‍ സ്‌കൂള്‍ അഥവ സ്യഷ്ടി. പഠനത്തോടൊപ്പം ജോലിയും നല്‍കുന്ന സ്‌കൂളില്‍ നിരവധി കുട്ടികളാണുള്ളത്. ഇവരെ സന്ദര്‍ശിക്കുന്നതിനിടയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനായി തമിഴ് വശമില്ലാതിരുന്ന തൊഴില്‍ മന്ത്രി ടി പി രാമക്യഷ്ണന്‍ മന്ത്രി എം എം മണിയോട് നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് മന്ത്രി എം എം മണി കുട്ടികളോട് " എങ്കെ ഇറുന്ത് വര്‍റെ, ഉന്‍ പേര്‍ എന്നെ " എന്ന് ചോദിച്ചു. ഭിന്നശേഷിയുള്ളവരില്‍ പലരും സംസാരിക്കാന്‍ കഴിയാത്തവരാണ്. പലര്‍ക്കും കേള്‍വിയുമില്ല. എന്നാല്‍ മന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു. ആംഗ്യഭാഷയിലായിരുന്നു മടുപടി.
മഹാലക്ഷ്മിയാണ് ആദ്യം പേര് പറഞ്ഞത്. ആംഗ്യഭാഷയിലും പിന്നീട് സ്വന്തം പേര് മഹാലക്ഷ്മി എഴുതിക്കാണിക്കുകയും ചെയ്തു. കന്നിമല എസ്റ്റേറ്റിലാണ് വീടെന്നും മഹാലക്ഷ്മി മന്ത്രിയോട് ആംഗ്യഭാഷയില്‍ വിവരിച്ചു. തുടര്‍ന്ന് അരമണിക്കുറോളം കുട്ടികളോട് കുശലം പറഞ്ഞാണ് മന്ത്രി സംഘം മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam