വിമാനത്താവള സുരക്ഷക്കായി വിന്യസിക്കുന്ന ആദ്യബുള്ളറ്റ് പ്രതിരോധവാഹനം തിരുവനന്തപുരം എയർപോർട്ടിന്

By Web TeamFirst Published Jan 28, 2023, 8:44 AM IST
Highlights

B6 ലെവൽ ബാലിസ്റ്റിക് പരിരക്ഷ നൽകുന്ന മഹീന്ദ്ര മാർക്സ്മാൻ വാഹനത്തിൽ 6 പേർക്ക് സുരക്ഷ ഒരുക്കാൻ കഴിയും. 

തിരുവനന്തപുരം: കേരളത്തിൽ വിമാനത്താവള സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനം തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന്. സിഐഎസ്എഫിന്റെ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗത്തിനാണ് റിപ്പബ്ലിക് ദിന സമ്മാനമായി അദാനി ഗ്രൂപ്പ് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്. 

B6 ലെവൽ ബാലിസ്റ്റിക് പരിരക്ഷ നൽകുന്ന മഹീന്ദ്ര മാർക്സ്മാൻ വാഹനത്തിൽ 6 പേർക്ക് സുരക്ഷ ഒരുക്കാൻ കഴിയും. വെടിയുണ്ട, ഗ്രനേഡുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന ബോഡിയാണ് വാഹനത്തിനുള്ളത്.  ബാലിസ്റ്റിക് സ്റ്റീൽ ഇന്റീരിയർ ഫ്രെയിം, വാതിലുകളും ജനലുകളും പോലുള്ള ഇംപാക്ട് ഏരിയകൾക്ക് പരിരക്ഷ നൽകുന്നു. വ്യൂ ഗ്ലാസും ഗൺ പോർട്ടും ഉൾക്കൊള്ളുന്ന കവചിത സ്വിംഗ് ഡോറാണ് പിൻഭാഗം സംരക്ഷിച്ചിരിക്കുന്നത്. 

എല്ലാ വാതിലുകളുടെയും അധിക കവചിത ഭാരം നികത്താൻ ഹെവി-ഡ്യൂട്ടി ഡോർ ഹിഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എല്ലാ നിയമപരമായ സുരക്ഷാ ഉത്തരവുകളും പാലിക്കുന്നതിനും വ്യോമയാന സുരക്ഷാ ഗ്രൂപ്പിന്റെ ആവശ്യകതകൾ മുൻ‌ഗണനയിൽ പരിഗണിക്കുന്നതിനും എത്രയും വേഗം അവ നടപ്പിലാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

റിപ്പബ്ലിക് ദിനാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ മാർച്ച് പാസ്റ്റ്, ഡോഗ് സ്ക്വാഡ് പ്രദർശനം, സിഐഎസ്എഫ് സംഘത്തിന്റെ ദേശഭക്തി കലാപരിപാടികൾ എന്നിവ നടത്തി. ദേശീയതലത്തിൽ നടത്തിയ ഫയർ ഓഫീസർമാരുടെ കോഴ്‌സിൽ ഉന്നത റാങ്ക് നേടിയ എയ്‌റോഡ്രോം റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് (എആർഎഫ്എഫ്) ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. 

അമിത് ഷാ ഇന്ന് കർണാടകയില്‍; ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കും
 

click me!