തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ പാത കടന്നുപോകുന്നത് ജനവാസ മേഖലയിലൂടെ, പയ്യോളി നിവാസികൾ ആശങ്കയിൽ

By Web TeamFirst Published Jun 1, 2020, 3:04 PM IST
Highlights

പയ്യോളി മുൻസിപ്പാലിറ്റിയിലെ ജനവാസ മേഖലയിലൂടെയാണ് പുതിയ റിപ്പോർട്ട് അനുസരിച്ച് പാത കടന്നുപോകുന്നത്. പുതിയ അലെയ്ൻമെന്‍റിന് എതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്ന് വരുന്നത്.

കോഴിക്കോട്: നിർദ്ദിഷ്ട തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ പാതയുടെ പദ്ധതി റിപ്പോർട്ട് പുറത്ത് വന്നതോടെ വലിയ ആശങ്കയിലാണ് കോഴിക്കോട് പയ്യോളിവാസികൾ. പയ്യോളി മുൻസിപ്പാലിറ്റിയിലെ ജനവാസ മേഖലയിലൂടെയാണ് പുതിയ റിപ്പോർട്ട് അനുസരിച്ച് പാത കടന്നുപോകുന്നത്. പുതിയ അലെയ്ൻമെന്‍റിന് എതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്ന് വരുന്നത്.

പയ്യോളി സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച ഗിരീഷിനെപ്പോലെയുള്ളവരുടെ വീട് അപ്പാടെ പോകും. ശരീരത്തെ തളർത്തിയ പക്ഷാഘാതത്തെ ഒരുപരിധി വരെ തോൽപ്പിച്ചുള്ള ജീവിതത്തിനിടയില്‍ ഇരുട്ടടിപോലെയാണ് സിൽവർ ലൈൻ റെയിൽ പാതയുടെ പുതിയ അലൈൻമെന്‍റ്. ആരോഗ്യമുള്ളക്കാലത്തെ അധ്വാനഫലമായ വീട് അപ്പാടെ പോകും.  ഗിരീഷിനെ പോലെ നിരവധിപ്പേർക്ക് കിടപ്പാടം നഷ്ടമാകും. ബന്ധുക്കളെ വിട്ടുപോകേണ്ടി വരും. 

കൊവിഡ് ആശങ്കയിൽ പോലും പ്രവാസലോകത്ത് പിടിച്ചു നിൽക്കുന്നവരും വീട് തകരുന്നതിന്‍റെ ഹൃദയവേദനയിലാണ്. നിലവിലെ റെയിൽപാതയുടെ സാമാന്തരമായി നിർമ്മിക്കാവുന്ന പാത എന്തിന് വളച്ചെടുത്ത് ജനവാസ കേന്ദ്രത്തിലൂടെ ആക്കിയെന്ന ചോദ്യം ഉയർത്തുകയാണ് സമര സമിതി. 

ആദ്യ അലൈൻമെന്‍റിൽ നിന്നുള്ള മാറ്റവും പാതയിലെ പുതിയ വളവുകൾക്കും പിന്നിൽ ചിലരുടെ നിക്ഷിപ്ത താൽപര്യമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് പയ്യോളിയിലെ ജനത. ഒപ്പം പ്രതിരോധം ശക്തമാക്കാനുള്ള നീക്കത്തിലും. പ്രതിഷേധം കനത്തത്തോടെ മാറ്റിയ അലൈൻമെന്‍റിൽ പുനഃപരിശോധന നടത്തണമെന്ന നിർദ്ദേശം സർക്കാർ കെ റെയിലിന് നൽകി കഴിഞ്ഞു.

click me!