
തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ പ്രകൃതിക്ഷോഭവും പ്രളയവും കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ തിരുവനന്തപുരം നഗരസഭ വാങ്ങിയ 75 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. നഗരസഭാ ജീവനക്കാര്‍ക്ക് ഇന്നലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും സംഘടിപ്പിച്ചു. യന്ത്രങ്ങളുടെ സ്വിച്ച്ഓണ്‍ കര്‍മ്മവും പരിശീലനോദ്ഘാടനവും ടൗണ്‍ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമാദേവി അദ്ധ്യക്ഷയായിരുന്നു. വരുന്ന മഴക്കാലത്ത് കെടുതികള്‍ പരിഹരിക്കാന്‍ നഗരസഭയുടെ ദുരന്തനിവാരണ സെല്‍ വഴിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. വാട്ടര്‍ പമ്പ് സെറ്റ്, മഡ് പമ്പ് സെറ്റ്, മെക്കാനിക്കല്‍ വുഡ് കട്ടര്‍, ജനറേറ്റര്‍, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ 25 എണ്ണം വീതവും, 40 ഫയര്‍ എക്സ്റ്റിംഗ്യുഷറുമാണ് വാങ്ങിയത്. ഓരോ ഹെല്‍ത്ത് സര്‍ക്കിളിലും 4 ജീവനക്കാര്‍ക്ക് വീതം 100 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.
അതേസമയം, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്‍റെ ഓഫീസിൽ സന്ദർശിച്ചു. നിരവധി നാളായി തിരുവനന്തപുരത്തെ ജനങ്ങളും കോർപ്പറേഷനും ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരിയ്ക്കുന്ന പഴയ വാഹനങ്ങൾ ലഭ്യമായ ഗ്രൗണ്ടുകളിലേക്ക് മാറ്റുവാൻ തീരുവാനിച്ച കാര്യം അദ്ദേഹം അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ മാർക്കറ്റുകളും ചില ഗ്രൗണ്ടുകളും കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനും യാത്രക്കാർക്കും വാഹനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിച്ച് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിയ്ക്കുന്നതിനും ആവശ്യമായ ദിനങ്ങളിൽ പൊലീസ് സേവനം അഭ്യർത്ഥിച്ചുവെന്നും വി വി രാജേഷ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam