
തിരുവനന്തപുരം : കരാട്ടെ പരിശീലനത്തിലൂടെ ഇന്ത്യന്‍ ബുക്ക്ഓഫ് റെക്കോര്‍ഡ് നേടിയ വഴിമുക്ക് സ്വദേശി അബ്ദുല്‍ സമദിനെ കുറിച്ച് ശിഷ്യന്‍മാര്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് നിരവധി. ഏഴ് വര്‍ഷത്തിലെറെ രാവും പകലുമുള്ള കഠിന പ്രയത്‌നത്തിലൂടെയാണ് സമദ് റെക്കോര്‍ഡ് എന്ന മോഹം സ്വന്തമാക്കിയത്. സ്റ്റുളിന് മുകളില്‍ ചായ ഗ്ലാസ് വച്ച് ഒരുമിനിറ്റില്‍ 47 സെക്കന്റ് റ്റി ഗ്ലാസിന് മുകളില്‍ മലര്‍ന്ന് കിടന്നാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഏറെ അപകടകരമായ പരിശീലനത്തിനിടെ നിരവധി തവണ പരിക്ക് പറ്റിയെങ്കിലും റെക്കോര്‍ഡ് കരസ്ഥമാക്കണമെന്ന നിശ്ചയ ദാര്‍ഢ്യത്തിലൂടെയാണ് സമദ് ലക്ഷ്യസ്ഥാനത്തെത്തിയത്.
ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരാൾ ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്. മൂന്ന് പതിറ്റാണ്ടിലെറെയായി കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട മാഷിന് കിട്ടിയ അംഗീകരത്തില്‍ ഏറെ ആഹ്ലദത്തിലാണ് നാട് മുഴുവൻ. സമദിന്റെ കരാട്ടെ പരിശീലനത്തിനുമുണ്ട് നിരവധി പ്രത്യേകതകള്‍. കാരട്ടെ പരിശീലനത്തിനെത്തുന്ന കുട്ടികള്‍ക്ക് ഫീസ് നല്‍കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ സൗജന്യമയിട്ടും ക്ലാസെടുക്കും.
കരാട്ടെ അഭ്യസിക്കാനെത്തുന്നവര്‍ക്ക് സമദ് നല്‍കുന്ന ഉപദേശവും നിരവധിയാണ്. സ്വയം രക്ഷക്ക് വേണ്ടിയുള്ള അഭ്യാസത്തെ മറ്റുള്ളവര്‍ക്ക് മേല്‍ പ്രയോഗിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നതാണ് അദ്യം നല്‍കുന്ന പാഠം. നല്‍പത്തി അഞ്ച് വയസ്സുകാരനായ സമദ് തന്റെ പതിമൂന്നാം വയസ്സിലാണ് കരാട്ടെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. 32 വര്‍ഷമായി കരാട്ടെ പരീശിലകനായ സമദ് ആയിരക്കണക്കിന് ശിഷ്യഗണങ്ങളെയാണ് വാര്‍ത്തെടുത്തത്. രാത്രികാലങ്ങളിലും പുലര്‍ച്ചെയും തുടങ്ങുന്ന സമദിന്റെ പരിശീലനം മണിക്കൂറുകളോളം തുടരും. റെക്കോഡ് മോഹമെന്നതിനെക്കാളുപരി കഠിന പരിശീലനമെന്നതാണ് സമദിന്റെ കരാട്ടെ പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്.
ഷോട്ടോക്കാന്‍ കരാട്ടെയില്‍ ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റായ അബ്ദുല്‍ സമദ് ഡിസ്ട്രിക് ചീഫ് സെന്‍സായിയാണ്. ഒരുമിനിറ്റില്‍ 112 പുഷ്അപ് ചെയ്ത് റിക്കോഡിനോടടുത്ത് എത്തിയെങ്കിലും അതേമാസം മറ്റൊരാള്‍ 113 പുഷപ് എടുത്ത് റിക്കോഡ് കരസ്ഥമാക്കി. . പരിശീലനത്തിലൂടെ റെക്കോർഡ് കരസ്ഥമാക്കുമെന്ന നിശ്ചയ ദാര്‍ഢ്യത്തില്‍ സമദ് ഇപ്പോഴും പരിശീലനം തുടരുകയാണ്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവിന് ജന്മനാട് സ്വീകരണവും നല്‍കി. വഴിമുക്ക് മണവാട്ടി ആഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ ഡോ:എം.എ.സാദത്ത് അദ്ധ്യക്ഷനായിരുന്നു. നെയ്യാറ്റിന്‍കര എംഎല്‍എ. ആന്‍സലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉപഹാര സമര്‍പ്പണം കോവളം എംഎല്‍എ വിന്‍സെന്റും നടത്തി. നിരവധി രാഷ്ട്രിയ സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam