
തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ പെരുംകുളം മലവിളപ്പൊയ്ക ഫാത്തിമ മൻസിലിൽ താഹ (29), കഴക്കൂട്ടം ജസ്‌ല മൻസിലിൽ ജാസിംഖാൻ (33), അഴൂർ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (33) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. മണമ്പൂർ പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ നസീറിനെ (40)യാണ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 28ന് രാത്രിയാണ് സംഭവം.
താഹയ്ക്ക് നസീറിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു. നസീറിനെ സംഘം ആക്രമിക്കുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെ, അക്രമി സംഘം മാരകായുധങ്ങൾ വീശി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്ന് കളയുകയായിരുന്നു. സംഭവത്തിലെ മുഖ്യപ്രതിയായ താഹ കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. മറ്റ് പ്രതികളായ ജാസിംഖാൻ, റിയാസ് എന്നിവർ തിരുവനന്തപുരം സിറ്റി, കൊല്ലം, മൈസൂർ സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി, ലഹരിക്കടത്ത് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെ തിരുവനന്തപുരം റൂറൽ എസ് പി. ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡിവൈ എസ് പി നിയാസിന്‍റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, എസ് ഐ എസ് എസ് ദീപു., ജി എസ് ഐ മാഹിൻ, എസ് സി പി ഒ. ജ്യോതിഷ് കുമാർ, ബാലു, അരുൺ, രാകേഷ്, സി പി ഒ. സുജിൽ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നസീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam