
കോഴിക്കോട്: പത്ത് കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ. രാമനാട്ടുകര ബൈപ്പാസിൽ നിന്നും പാലക്കാട് സ്വദേശികളായ അനിൽകുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി അഹമ്മദ് സുനിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര ബൈപ്പാസ് ഓവർ ബ്രിഡ്ജിന് അടിവശത്തായിരുന്നു ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആൻ്റിനർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡും ഇൻ്റലിജൻസ് ബ്യൂറോയും ചേർന്നാണ് ഇവരെ പിടികൂടിയത്.
റിക്കവറി വാനിന്റെ ക്യാബിനിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. ഇത്തരത്തിൽ റിക്കവറി വാഹനത്തിൻ്റെ മറവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മൂവരും കഞ്ചാവ് കടത്തിൻ്റെ ഇടനിലക്കാർ മാത്രമാണെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
കേസിലെ പ്രധാന പ്രതികൾക്കായി അന്വേഷണം ഊർജിതം ആണെന്ന് എക്സൈസ് വകുപ്പ് മേധാവികൾ അറിയിച്ചു. സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസ്, ഐ.ബി ഇൻസ്പെക്ടർ പ്രജിത്ത്.എ, ഐ.ബി പ്രിവൻ്റീവ് ഓഫീസർമാരായ പ്രജിത്ത്.വി, ചന്ദ്രൻ കുഴിച്ചാലിൽ,സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്.പി. ബിനീഷ് കുമാർ എ.എം, അഖിൽ. പി, ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam