
അമ്പലപ്പുഴ: ആന പാപ്പാന്റെ ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവസ്വം ബോർഡ് ജീവനക്കാരനായ അമ്പലപ്പുഴ ക്ഷേത്രത്തിലെ ആനപാപ്പാൻ ഗോപകുമാറിന്റെ മർദ്ദനമേറ്റ അമ്പലപ്പുഴ ആമയിട കിഴക്കേ കന്യകയിൽ ഗോപാലകൃഷ്ണപിള്ള (73), ഇയാളുടെ ഭാര്യ നിർമ്മലാദേവി, ഇവരുടെ ചെറുമകളും ബികോം വിദ്യാർത്ഥിനിയുമായ അഞ്ജലി അനിൽകുമാർ (18) എന്നിവരെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. ഇവരോടൊപ്പം താമസിക്കുന്ന ബന്ധുവും ആന പാപ്പാനുമായ ഗോപകുമാർ മദ്യപിച്ച് വീട്ടിലെത്തുകയും ബഹളം വയ്ക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഗോപാലകൃഷ്ണപിള്ളയും ഭാര്യ നിർമ്മലയേയും ഇയാൾ മർദ്ദിക്കുകയും തുടർന്ന് ഇരുവർക്കും കൈക്കും മുഖത്തും പരിക്കേൽക്കുകയും ചെയ്തു.
ഇത് കണ്ട് തടസ്സം പിടിയ്ക്കാൻ ശ്രമിക്കുന്നതിടയിൽ അഞ്ജലി അനില്കുമാറിനെ (18) പ്രതി തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പിന്നീട് ഇവരുടെ നിലവിളി കേട്ട് ഓടി എത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam