
തിരുവനന്തപുരം: കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ തഹസിൽദാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു പരിശോധന. കിണറ്റിലെ പെട്രോൾ അംശമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തിയത്. സമീപത്തെ പമ്പിൽ നിന്നും ചോർന്നതായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ കിണർ വൃത്തിയാക്കാനെത്തിയ മൂന്ന് യുവാക്കൾക്കായിരുന്നു സംഭവത്തിൽ പൊള്ളലേറ്റത്.
കല്ലമ്പലം ദേശീയപാതയ്ക്ക് സമീപമുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനോട് ചേർന്ന കിണറ്റിലാണ് അപകടമുണ്ടായത്. കിണർ വൃത്തിയാക്കാനെത്തിയ രണ്ട് തൊഴിലാളികൾക്കും ഇവർക്ക് സഹായത്തിനെത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. കിണറ്റിലെ വെള്ളം പൂർണമായി പമ്പ് ചെയ്തു കളഞ്ഞ ശേഷം, അടിത്തട്ടിൽ ഓക്സിജന്‍റെ സാന്നിധ്യം പരിശോധിക്കുന്നതിനായി ബക്കറ്റിൽ മെഴുകുതിരി കത്തിച്ച് താഴേക്ക് ഇറക്കിയപ്പോഴാണ് തീ ആളിപ്പടർന്നത്.
കിണർ അടഞ്ഞ കെട്ടിടത്തിന് താഴെയായതിനാൽ പെട്ടന്ന് സ്ഫോടനമുണ്ടാകുകയും തീയും പുകയും മുകളിലേക്ക് ആളിപ്പടർന്നതോടെ തൊഴിലാളികൾക്ക് പെട്ടെന്ന് പുറത്തേക്ക് കടക്കാൻ കഴിയാതെ വരികയുമായിരുന്നു. അതേസമയം, ഇന്ധന സാന്നിധ്യമുള്ള കാര്യം മറച്ചുവെച്ചാണ് പമ്പ് അധികൃതർ കിണർ വൃത്തിയാക്കാൻ തൊഴിലാളികളെ ചുമതലപ്പെടുത്തിയതെന്നും ആരോപണമുണ്ട്.പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam