
ചേർത്തല: പള്ളിപ്പുറത്ത് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് വീടാക്രമിച്ച കേസില്‍ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പള്ളിപ്പുറം തൈക്കാട്ട് അനന്തകൃഷ്ണന്‍ ( ഉണ്ണി - 26), കുന്നോത്ത് കടവില്‍ ജോയല്‍ (20), തോപ്പില്‍ എബിമോള്‍ (29) എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടി, ഇന്ന് വൈകൂട്ടോടെ റിമാൻഡ് ചെയ്തത്.
അനന്തകൃഷ്ണനാണ് ബോംബ് നിര്‍മിക്കുന്നതിനായി പെട്രോള്‍ എത്തിച്ച് കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയായ മഹേഷിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ഇയാള്‍ക്ക് സിംകാര്‍ഡ് തരപ്പെടുത്തി നല്‍കിയതിനുമാണ് എബിമോള്‍ പിടിയിലായതെന്നും ജോയല്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 10 ആയി.
നേരത്തെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രധാനികളായ രണ്ട് പേർ ഉൾപ്പെടെ 10 പേർ പിടിയിലാകാനുണ്ട്. പ്രതികളെ സഹായിച്ചെന്ന വിവരത്തിൽ ചിലരെ പൊലീസ് ചോദ്യം ചെയ്യുന്നു. പ്രതികളുടെ വീടുകൾ, ബന്ധുവീടുകൾ, വന്നുപോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ തുടങ്ങിയവ പൊലീസ് അന്വേഷിക്കുന്നു. പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷനം നടക്കുന്നു.
ഇവര്‍ പല പേരുകളിൽ സിം എടുക്കാൻ ശ്രമിച്ചതായും പൊലീസിന് വിവരം ലഭിച്ചു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്‍റെ വീടിന് നേരെ കഴിഞ്ഞ പത്തിന് രാത്രിയാണ് 20 അംഗ സംഘം ആക്രമണം നടത്തിയത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam