
തൃശൂർ : ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന വിവരത്തിന്റെ ഞെട്ടലിലാണ് തൃശൂര്‍ ചേറൂര്‍ സ്വദേശികൾ. ചേറൂര്‍ കല്ലടിമൂലയില സ്വദേശി ഉണ്ണികൃഷ്ണനാണ് ഭാര്യ സുലിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നുവെന്ന വിവരം അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. സംശയരോഗമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഒരു നാടിനെയാകെ നടുക്കിയ സംഭവമുണ്ടായത്. ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെന്ന അമ്പതുകാരന്‍ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊന്നുവിവരം അറിയിക്കുകയായിരുന്നു. പ്രതിയുമായി വീട്ടിലെത്തിയ പൊലീസിന് മൊഴി സത്യമെന്ന് ബോധ്യപ്പെട്ടു. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍റെ ഭാര്യ സുലി. പൊലീസെത്തിയശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്. ചെറിയ അനക്കം കണ്ടതോടെ സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീര്‍ഘകാലം പ്രവാസിയായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. വിദേശത്ത് നിന്നയച്ച ലക്ഷക്കണക്കിന് രൂപ ഭാര്യ അടുപ്പക്കാര്‍ക്ക് നല്‍കിയെന്ന സംശയവുമുണ്ടായിരുന്നതായി ഉണ്ണികൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. കുറച്ചുകാലം മുമ്പാണ് ഉണ്ണികൃഷ്ണനും സുലിയും കല്ലടിമൂലയിലേക്ക് താമസം മാറുന്നത്. പാടത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശം പെട്ടെന്നാരുടെയും ശ്രദ്ധയെത്താത്ത സ്ഥലമാണ്. രാവിലെ പൊലീസെത്തിയപ്പോഴാണ് അരുംകൊല നാട്ടുകാര്‍ അറിഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam