
തൃശൂര്‍: വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കി നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍. രാമവര്‍മപുരം ഇമ്മട്ടി ഫിനാന്‍സ് കമ്പനി ഉടമ ഇമ്മട്ടി വീട്ടില്‍ ബാബുവാണ് പിടിയിലായത്. ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കി നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. വിയ്യൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപന ഉടമയെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വിവരമറിഞ്ഞ് നിരവധിയാളകള്‍ തട്ടിപ്പുപരാതിയുമായി പൊലീസിനെ സമീപിച്ചു.
ഫിനാന്‍സ് കമ്പനിയുടെ മറവില്‍ വീട് വാങ്ങാനും നിര്‍മിക്കാനും ആവശ്യമായ ധനസഹായം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പരസ്യം നല്‍കി. തുടര്‍ന്ന് ഇടനിലക്കാരുടേയും മറ്റും വിശ്വാസം ഉറപ്പിച്ചു. ആവശ്യക്കാരില്‍ നിന്നു ഡെപ്പോസിറ്റ് വാങ്ങി വായ്പ നല്‍കാതെ തട്ടിപ്പു നടത്തുകയാണ് രീതി. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരിയില്‍നിന്നു ഡെപ്പോസിറ്റ് ഇനത്തില്‍ അഞ്ചുലക്ഷം രൂപയും തൃത്താല സ്വദേശിയായ വനിതയില്‍ നിന്നും 15 ലക്ഷം രൂപയും വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബു പിടിയിലായത്. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് സൂചന.
സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കും ശമ്പളം നല്‍കാതെ തട്ടിപ്പുനടത്തിയെന്ന പരാതിയുമുണ്ട്. നാലുപാടുനിന്നും പരാതികള്‍ ശക്തമായതോടെ കമ്പനി പൂട്ടി ഉടമ മുങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കമ്പനിയിലെത്തി രേഖകള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ പൊലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. വിയ്യൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ: കെ.സി. ബൈജു, ഗ്രേഡ് എസ്.ഐ: ജിനികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡയിലെടുത്തത്. എ.എസ്.ഐ: സുനില്‍കുമാര്‍, സി.പി.ഒ.മാരായ അനീഷ്, ടോമി, സുധീഷ് എന്നിവരും ഉണ്ടായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam