'പോത്തിറിച്ചിയാ സാറേ, മ്ലാവല്ല', കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല; ഭാര്യ പിണങ്ങിപ്പോയി, ജോലി പോയി, 35 ദിവസം ജയിലിൽ, ജീവിതം തകർന്ന് യുവാവ്

Published : Jun 15, 2025, 10:05 AM IST
Thrissur sambar deer poaching case

Synopsis

കേസ് വന്നതോടെ സുജേഷിന്‍റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഇപ്പോഴിതാ ഭാര്യ വിവാഹ മോചന കേസും കൊടുത്തിരിക്കുകയാണ്.

തൃശൂര്‍: മ്ലാവിറച്ചി കഴിച്ചതിന്‍റെ പേരിൽ ഫോറസ്റ്റ് അറസ്റ്റ് ചെയ്ത യുവാക്കളെ ശാസ്ത്രിയ പരിശോധനയുടെ വെളിച്ചത്തിൽ ഇവർ കഴിച്ചത് മ്ലാവിറച്ചി അല്ലെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. തൃശ്ശൂർ ജില്ലയിലെ മൂപ്ലിയത്ത് നിന്ന് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും പിടിയിലായ സംഭവത്തിലാണ് ഇന്നലെ വഴിത്തിരിവുണ്ടായത്. കഴിച്ചത് പോത്തിറച്ചിയാണെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. എന്നാൽ പോത്തിറച്ചി കഴിച്ചത് ജീവിതം തന്നെ തകര്‍ത്തിരിക്കുകയാണ് ഒരു യുവാവിന്‍റെ. പോത്തിറച്ചിയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും വനംവകുപ്പ് വിശ്വസിക്കാഞ്ഞതോടെ സുജീഷിന് നഷ്ടമായത് കുടുംബവും ജോലിയുമടക്കം ഭാവി ജീവിതമാണ്.

കേസിൽ രണ്ടാ പ്രതിയായ സുജേഷിനാണ് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ കുടുംബവും നഷ്ടമായത്. കേസ് വന്നതോടെ സുജേഷിന്‍റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഇപ്പോഴിതാ ഭാര്യ വിവാഹ മോചന കേസും കൊടുത്തിരിക്കുകയാണ്. രണ്ട് കുട്ടികളുടേയും മാതാപിതാക്കക്കളുടേയും സംരക്ഷണം സുജേഷിനാണ്. ഇവരെ പുലര്‍ത്താന്‍ രാത്രി ഓട്ടോ ഓടിക്കുകയാണ് ഇയാള്‍. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചാണ് വനംവകുപ്പ് കുറ്റം സമ്മതിപ്പിച്ചതെന്ന് സുജേഷ് പറയുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവന്നെങ്കിലും ജോലി തിരിച്ചു കിട്ടണണെന്നാണ് സുജേഷിന്റെ ആഗ്രഹം. കേസിനെ തുടര്‍ന്ന് യൂണിയന്‍ ജോലിയില്‍നിന്നും സുജേഷിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

ചാലക്കുടിയിലെ യൂണിയന്‍ തൊഴിലാളികളായിരുന്ന സുജേഷിനേയും ജോബിയേയും മ്ലാവിറച്ചി കൈവശം വെച്ചതായി ആരോപിച്ചാണ് വനംവകുപ്പ് കേസെടുക്കുന്നത്. ഇരുവരും ഈ കേസില്‍ 35 ദിവസം ജയിലില്‍ കഴിയേണ്ടതായും വന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറന്‍സിക് ലാബ് പരിശോധന റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്തത് പശുവിഭാഗത്തില്‍ പെടുന്ന ഇറച്ചിയാണെന്ന് വ്യക്തമായി. ഇനി ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത് കുറ്റവിമുക്തരാക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും.

കേസിലെ ഒന്നാം പ്രതിയായ ജോബിയുടെ വീട്ടിൽ നിന്നാണ് വനം വകുപ്പ് ഇറച്ചി പിടിച്ചത്. ഒന്നാം പ്രതിയുടെ വീട്ടിൽ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് ഇവരുടെ അഭിഭാഷകൻ പി.എസ്. വിഷ്ണുപ്രസാദ് ആരോപിക്കുന്നത്. എഫ്എസ്എൽആർ റിപ്പോർട്ട് പ്രകാരം ഇറച്ചി കന്നുകാലിയുടേതാണ്. രണ്ടാം പ്രതി ചുമട്ടുതൊഴിലാളിയാണ്. ഇറച്ചി വ്യാപാരിയുമാണ്. പ്രതികളെ മർദ്ദിച്ചാണ് കുറ്റസമ്മത മൊഴി എടുത്തതെന്നും. ഫോറസ്റ്റ്കാരുടെ ഭീഷണിക്ക് വഴങ്ങിയാണ് പ്രതികൾ കുറ്റം സമ്മതിച്ചതെന്നും അഭിഭാഷകൻ ആരോപിച്ചു. ഒന്നും രണ്ടും പ്രതികൾ സമാന കേസുകളിൽ പ്രതികളല്ല. വനം വകുപ് ഉദ്യോഗസ്ഥർ ഇവരെ കുടുക്കുകയായിരുന്നു. നേരത്തെ പ്രതികളിലൊരാളും വനം ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിരുന്നുവെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി