
പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ബാലപാടിയിലെ ഒരു വീടിൻ്റെ മുറ്റത്ത് കടുവയെത്തി. താന്നിനിൽക്കും കാലായിൽ സായുജ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടു മുറ്റത്ത് കടുവയെ കണ്ടതോടെ ഭയന്ന് ഓടി മാറിയ സായുജ് രക്ഷപ്പെടുകയായിരുന്നു. സായുജിൻ്റെ നിലവിളിയും വീട്ടുകാരുൾപ്പെടെയുള്ളവരുടെ ബഹളവും കേട്ട് കടുവ സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.
ജനവാസ മേഖലയ്ക്ക് സമീപത്തെ പാടത്ത് മേയാൻ കെട്ടിയിട്ടിരുന്ന പോത്തിനെ തിങ്കളാഴ്ച പകൽ കടുവ കൊന്നിരുന്നു. കുംബ്ലാത്താമണ്ണിൽ ഡയറി ഫാം നടത്തുന്ന റെയ്‌സണ്ണിൻ്റെ പോത്തിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പോത്തിൻ്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ഇന്നലെ ഇത് പരിശോധിച്ചപ്പോൾ കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതായി വ്യക്തമായി. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പോത്തിൻ്റെ ബാക്കി ഭാഗങ്ങളും കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കടുവയുടെ ആക്രമണ ഭീഷണി കൂടാതെ രൂക്ഷമായ കാട്ടാനയും മറ്റ് വന്യമൃഗ ശല്യങ്ങളും കൊണ്ട് പ്രദേശവാസികൾ പൊറുതിമുട്ടുകയാണ്. വനാതിർത്തിയിൽ ഫെൻസിങ്, കിടങ്ങുകൾ എന്നിവയൊന്നും ഇല്ലാത്തതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്താൻ കാരണം. കൃഷിയോ മറ്റ് ജോലികൾക്കോ പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam