
ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിലേതു പോലുള്ള ഗ്ലാസ്സ് പാലത്തിൽ കയറാൻ ഇനി വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയാൽ മതി. വാഗമൺ സൂയിസൈഡ് പോയിൻറിലെ മലമുകളിൽ നിന്നും മുൻപോട്ട് നടന്ന് താഴേക്കു നോക്കിയാൽ കാണാവുന്ന ദൃശ്യങ്ങൾ ഇവിടെ നിന്ന് ചങ്കിടിപ്പോടെ ആസ്വദിക്കാം. ഇന്ന് മുതൽ വാഗമണ്ണിലെത്തുന്നവർക്ക് പാലത്തിൽ കയറാം. വാഗമണ്ണിലെ ആഴമേറിയ താഴ്വരക്കു മുകളിലൂടെ ഗ്ലാസുകള്‍ പ്ലാറ്റ് ഫോമാക്കി നിര്‍മിച്ച പാലത്തിലൂടെയാണ് സാഹസിക നടത്തം. അൽപ്പം ധൈര്യമുണ്ടെങ്കിൽ ഇനി ആർക്കും ഇത് ആസ്വദിക്കാം. 150 അടിയിലധികം താഴ്ചയിലുള്ള കാഴ്ചകൾ മുകളിൽ നിന്ന് കാണാം.
120 അടി നീളമുള്ള പാലത്തിന് മൂന്നു കോടി രൂപയാണ് നിർമ്മാണ ചെലവ്. ഒരു തൂണിൽ നിന്നും തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിർമ്മാണം. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ചു പാളികളുള്ള പൊട്ടത്തകരാത്ത പ്രത്യേക തരം ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യാപ്ച്ചർ ഡെയ്സ് എന്ന കമ്പനിയാണിത് നിർമ്മിച്ചത്. ഇടുക്കി ജില്ലടൂറിസം പ്രൊമോഷൻ കൗൺസിലും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്സും ചേർന്ന് വാഗമൺ അഡ്വഞ്ചർ പാർക്കിലാണിത് സ്ഥാപിച്ചിരിക്കുന്നത്. 500 രൂപയാണ് പ്രവേശന ഫീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam