കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നു, ആശങ്ക

By Web TeamFirst Published Apr 12, 2021, 5:01 PM IST
Highlights

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നതിൽ  ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നതിൽ  ആശങ്ക. കൊവിഡ് വ്യാപനത്തിനെതിരെ കനത്ത  ജാഗ്രതവേണമെന്നും കൂട്ടം കൂടരുതെന്നും മാസ്ക്കും സാമൂഹിക അകലവും പാലിക്കണമെന്ന  മുന്നറിയിപ്പുകളൊക്കെ നിലനിൽക്കുമ്പോഴാണ് ഇവയെല്ലാം കാറ്റിൽ പറത്തി വിനോദ സഞ്ചാരങ്ങളിൽ ആഘോഷങ്ങൾ  പൊടിപൊടിക്കുന്നത്.

കോവളം ,ശംഖുമുഖം , വേളി, വർക്കല, ആഴിമല  തുടങ്ങിയ തീരങ്ങളിലെല്ലാം വൻതോതിലുള്ള ജനക്കൂട്ടമാണ് അവധി ദിനങ്ങളിൽ ഒഴുകിയെത്തുന്നത്. അതുകൊണ്ട് തന്നെ  പലപ്പോഴും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനാകാത്ത സ്ഥിതിയുമുണ്ട്. കൊവിഡ് രൂക്ഷമായിത്തുടരുന്ന ഉത്തരേന്ത്യയിൽ നിന്നുപോലും ആഡംബര വാഹനങ്ങളിൽ നൂറ് കണക്കിന് പേർ  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വന്നു
പോകുന്നുണ്ട്.  

ഇങ്ങനെയെത്തുന്നവർ എവിടത്തുകാരെന്നോ ഇവരിൽ രോഗം ബാധിച്ചവരുണ്ടോ തുടങ്ങിയ  കാര്യങ്ങൾ അന്വേഷിക്കാൻ തീരങ്ങളിൽ ടൂറിസംവകുപ്പിൻറേതായി  ഒരു സംവിധാനവുമില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരെ നിയന്ത്രിക്കാനായി ആകെയുള്ളത് ലൈഫ് ഗാർഡുകളും ടൂറിസം
പൊലീസുമാണ്. തിരക്കേറിയ ദിനങ്ങളിൽ ഇവരു നിസഹായരാവുകയാണ് പതിവ്.  ഇതിനിടെ രണ്ട്  ലൈഫ്
ഗാർഡുകൾക്ക്  കൊവിഡ് സ്ഥിരീകരിച്ചത് മറ്റ് ജീവനക്കാരെയും ആശങ്കയിലാക്കുന്നു. 

മലയാളികൾക്കൊപ്പം  നൂറുകണക്കിന് ഇതര സംസ്ഥാനക്കാരും യാതൊരു നിയന്ത്രണവുമില്ലാതെ എത്തുന്നുന്നത് രോഗവ്യാപനം കൂട്ടുമോ എന്നത് അധികൃതരെയും കുഴയ്ക്കുന്നുണ്ട്. വിശാലമായി  തുറന്ന് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളൽ  സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ അപ്പാടെ കാറ്റിൽപ്പറത്തി വിലസുന്ന സംഘങ്ങൾ നാട്ടുകാർക്കും തലവേദനയാണ്.

മാസ്ക് ധരിക്കണമെന്ന് ബീച്ചുകളിലെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ കർശന നിർദ്ദേശം
നൽകുന്നുണ്ടെങ്കിലും കടലിൽ കുളിക്കുന്നതിന് തടസമില്ലാത്തതും കുളിക്കുമ്പോൾ  മാസ്കിൻറെ ആവശ്യമില്ലെന്നതും പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡിൻറെ ഭാഗമായുളള ലോക്ഡൌണിനെ തുടർന്ന് വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ബീച്ചുകളിലെ ഒട്ടുമിക്ക  ഹോട്ടലുകളും റസ്റ്ററൻ്റുകളും അടച്ചുപൂട്ടിയിരുന്നു.

നേരത്തെ ലോക്ഡൗണിന് ശേഷം ബീച്ചുകൾ തുറന്നപ്പോൾ ചില നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും  ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവയെല്ലാം കാറ്റിൽപ്പറന്നു.കോവിഡ് പ്രോട്ടോക്കാളിൻറെ ഭാഗമായി തെർമ്മൽ സ്കാനർ , സാനിറ്റൈസർ തീരങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളുടെ  രജിസ്ട്രേഷൻ, തുടങ്ങിയവ കർശനമായി നടപ്പിലാക്കുമെന്ന് ടൂറിസംവകുപ്പ് പറഞ്ഞിരുന്നെങ്കിലും പ്രായോഗികമായി ഇവയൊന്നും ഫലം ചെയ്തില്ല. 

അവധി ദിവസങ്ങളിൾ  ബീച്ചുകളിൾ ജനം വലിയ തോതിലെത്തിയതോടെ  നിയന്ത്രണങ്ങൾ അപ്പാടെ പാളി. വീണ്ടും കൊവിഡ് പടരുന്നതായ മുന്നറിയിപ്പ്  വന്നതോടെയാണ്  വീണ്ടും ആശങ്ക ഉയർന്നത്. നിയന്ത്രണങ്ങൾ സംബന്ധിച്ച്  സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശം ഒന്നും ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നാണ്  ടൂറിസം പൊലീസ് പറയുന്നത്. 

ഇതു സംബന്ധിച്ച ഒരു മാർഗ്ഗനിർദ്ദേശവും നൽകാൻ ടൂറിസം വകുപ്പിനുമായിട്ടില്ല. രാത്രികാലങ്ങളിൽ പൊലീസിൻറെ സാന്നിധ്യമില്ലാത്ത തീരങ്ങളിൽ നിരവധിപേർ എത്തുന്നുണ്ടെന്നും പുലർച്ചെവരെയൊക്കെ തീരത്ത് തങ്ങുന്നവർ ആരൊക്കെയാണെന്നോ  എന്തിനാണ് എത്തുന്നതെന്നോ തിരക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണെന് ആക്ഷേപവുമുയരുന്നുണ്ട്.

പ്രതീകാത്മക ചിത്രം

click me!