'ഞാന്‍ പഠിപ്പിക്കാം'; വിവിപാറ്റ് അംബാസിഡര്‍ ടൊവിനോയ്ക്ക് പരിശീലകയായി അനുപമ

By Web TeamFirst Published Mar 3, 2019, 4:52 PM IST
Highlights

 വിവിപാറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് വോട്ടര്‍മാരെ പഠിപ്പിക്കാനാണ് തൃശൂർ ഭരണകൂടം സാക്ഷാൽ ടൊവിനോയെ കളത്തിലിറക്കുന്നത്. 

തൃശൂർ: പുതിയ തലമുറയ്ക്ക് വോട്ടു കുത്തലും ഒരു ഹരമാണ്. വോട്ടിംഗ് മെഷീനിലെ പുതിയ പരീക്ഷണമാകുമ്പോൾ പ്രത്യേകിച്ച്. വോട്ടെടുപ്പിനും മുമ്പേ സംശയങ്ങളും ആശങ്കകളും അകറ്റാൻ നടൻ  ടൊവിനോയും കളക്ടർ അനുപമയും ചേർന്നാൽ, ഇതിൽപരം പിന്നെന്തുവേണം. വിവിപാറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് വോട്ടര്‍മാരെ പഠിപ്പിക്കാനാണ് തൃശൂർ ഭരണകൂടം സാക്ഷാൽ ടൊവിനോയെ കളത്തിലിറക്കുന്നത്. 

എവിടെ കുത്തിയാലും ഒരു ചിഹ്നത്തിനെ വോട്ടു വീഴൂ എന്ന കഥകളും ട്രോളുകളും നിറഞ്ഞ ലോകത്ത് എന്തുറപ്പിൽ വോട്ടു ചെയ്യും എന്ന ചിന്തയാണ് പലരിലും. വിവിപാറ്റ് അതെല്ലാം മാറ്റുമെന്നാണ് ആധികാരിക മറുപടി. ചെയ്ത വോട്ട് ഉറപ്പായോ, ഏത് ചിഹ്നത്തിനാണ് വോട്ടു വീണത്, തുടങ്ങി നൂറുകൂട്ടം സംശയങ്ങളോടെ ഇനി പോളിങ് ബൂത്തില്‍ മടങ്ങണ്ട. ഈ സംശയം തീര്‍ക്കാനാണ് വിവിപാറ്റ് വോട്ടിങ് യന്ത്രം.വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ യന്ത്രമാണ് ഉപയോഗിക്കുന്നത്. 

എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ജനം ഇഷ്ടപ്പെടുന്നവര്‍ തന്നെ വേണമെന്ന തന്ത്രം തൃശൂർ കളക്ടർ അനുപമയുടേതാണ്. പുതിയ തലമുറ കൂടുതല്‍ ഇഷ്ടപ്പെടുന്ന നടന്‍മാരില്‍ ഒരാളായ നടന്‍ ടൊവിനോ തൃശൂര്‍ ഇരിങ്ങാലക്കുടക്കാരനാണ്. ടൊവിനോയോട് ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതംമൂളുകയും ചെയ്തു. വിവിപാറ്റ് വോട്ടിങ് യന്ത്രത്തിന്‍റെ അംബാസിഡറാകാന്‍ ആ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം മനസിലാക്കേണ്ടതുണ്ട്. അങ്ങനെയാണ്, ടൊവിനോ ഇതു പഠിക്കാനായി കലക്ടറേറ്റില്‍ എത്തിയത്.  കാര്യങ്ങള്‍ വിശദമായി ജില്ലാ കളക്ടര്‍ ടി വി അനുപമ തന്നെ ടൊവിനോയ്ക്ക് പഠിപ്പിച്ചും നൽകി.

'വോട്ടിങ് ഓരോ പൗരന്‍റേയും കടമയാണ്. പ്രത്യേകിച്ച് ജനാധിപത്യ രാജ്യത്ത്. അതുക്കൊണ്ട്, പുതിയ മെഷീനില്‍ വോട്ടു ചെയ്യാന്‍ എല്ലാവരും പഠിക്കണം. കാര്യം വളരെ സിംപളാണ്’-ടൊവിനോ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത ശേഷമാണ് ടൊവിനോ മടങ്ങിയത്. ഇനി സമൂഹമാധ്യമങ്ങള്‍ വഴി ജനമനസ്സിലേക്ക് ടൊവീനോ ഈ സന്ദേശം പകരും.

click me!