
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പ്രാവച്ചന്പലം മുതൽ ബാലരാമപുരം വരെ ഒരു മാസത്തേക്ക്ഗതാഗത നിയന്ത്രണം. നാളെ മുതൽ അടുത്തമാസം 20 വരെയാണ് നിയന്ത്രണം. ഇതോടെ ബാലരാമപുരം ജംഗ്ഷനിലൂടെയുളള യാത്ര കൂടുതൽ ദുഷ്കരമാകും. കരമന-കളിയിക്കാവിള ദേശീയപാത നിർമ്മാണം ബാലരാമപുരം ജംഗ്ഷനോട് അടുക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. വെടിവച്ചാൻ കോവിൽ വരെയുള്ള ഗതാഗതം പള്ളിച്ചൽ-പുന്നമ്മൂട്- വഴിയാണ് തിരിച്ചുവിടുക.
മുടവൂർപ്പാറ നിന്നും ബാലരാമപുരം വരെയുള്ള ഗതാഗതം മുക്കംപാലമൂട് എരുത്താവൂർ വഴിയും തിരിച്ചുവിടാൻ തീരുമാനമായി. ബാലരാമപുരം മുതൽ മുടവൂർപ്പാറ വരെയുള്ള ഗതാഗതം നിലവിലെ ദേശീയപാത വഴിയായിരിക്കും. എന്നാൽ മുക്കംപാലമൂട് എരത്താവൂർ വഴി ബാലരാമപുരത്തേക്ക് ഗതാഗതം തിരിച്ചുവിടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. എരത്താവൂർ ബാലരാമപുരം റൂട്ടിലെ റെയിൽവേ ക്രോസാണ് പ്രധാനപ്രശ്നം. ബാലരാമപുരം ജംഗ്ഷനിൽ
എരത്താവൂരിൽ നിന്നും നെയ്യാറ്റിൻകരയിൽ നിന്നും വരുന്ന വാഹനങ്ങൾ തിരിയുന്നതിനുളള സൗകര്യവും കുറവാണ്. പാത വികസനത്തിന്റെ രണ്ടാംഘട്ടത്തിൽ പ്രാവച്ചന്പലം മുതൽ കൊടിനട വരെയാണ് നിർമ്മാണം പുരോഗമിക്കുന്നത്. ബാലരാമപുരം ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ പാതിവഴിയിൽ നിൽക്കുകയാണ്. ബാലരാമപുരം ജംഗ്ഷൻ വികസനം, അടിപ്പാത നിർമ്മാണം എന്നിവ വേഗത്തിലാക്കിയാലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകൂ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam