
കോഴിക്കോട് : പയ്യോളിയിൽ ട്രെയിൻതട്ടി യുവതി മരിച്ച നിലയിൽ. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 8.20 ഓടെയാണ് സംഭവം. മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ് കണ്ടെത്തിയത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ്സ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പൊലീസ് പറഞ്ഞു.
Read More : പോത്തിന്‍കൂട്ടം തകര്‍ത്തത് വന്ദേ ഭാരത് ട്രെയിനിന്‍റെ മൂക്ക്; കേസ് എടുത്തത് പോത്തുകളുടെ ഉടമകള്‍ക്കെതിരെ!
അതേസമയം പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചുകയറി ഇടക്കൊച്ചി സ്വദേശിക്ക് ദാരുണാന്ത്യം. ചാലേപ്പറമ്പിൽ ലോറൻസ് വ൪ഗീസാണ് മരിച്ചത്. ഷാന എന്ന സ്വകാര്യ ബസാണ് ലോറൻസിനെ ഇടിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. റോഡിന് സമീപം നിൽക്കുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമായിരുന്നു ലോറന്‍സ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലുണ്ടാക്കുന്ന അപകടങ്ങൾ വര്‍ധിക്കുകയാണ്. കോട്ടയത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. അമിത വേഗത്തിൽ ഓടുന്ന സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുന്ന സ്കൂൾ വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചു. കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്.
ഗുരുതരമായ അപകടമുണ്ടായിട്ടും നിർത്താതെ പോയ ചിപ്പി എന്ന സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. മൂന്നു പല്ലിളകി കൈകളിൽ പരുക്കേറ്റ് പതിമൂന്നുകാരൻ അഭിരാം ചോരയൊലിപ്പിച്ച് നിന്നിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബസ് ജീവനക്കാരുടെ സഹായം ഉണ്ടായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.