16 വര്‍ഷം നീണ്ട നിയമ പോരാട്ടം; കൈയ്യേറ്റക്കാരില്‍ നിന്ന് വീടും സ്ഥലവും തിരിച്ച് പിടിച്ച് അദിവാസി കുടുംബം

By Jansen MalikapuramFirst Published Apr 4, 2022, 5:22 PM IST
Highlights

പഞ്ചായത്ത് രേഖയില്‍ രാമറിന്റെ പേരും ഫോട്ടോയും ജനപ്രതിനിധികളുടെ ഒപ്പുംമാറ്റി ആള്‍മാറാട്ടം നടത്തിയാണ് ചൊക്കനാട് സ്വദേശി രാമറിന്റെ ഭൂമി സ്വന്തമാക്കിയത്. 

മൂന്നാര്‍:  പതിനാറ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍  കൈയ്യേറ്റക്കാരില്‍ നിന്നും തങ്ങളുടെ ഭൂമിയും വീടും തിരിച്ചുപിടിച്ച് ആദിവാസി കുടുംബം. മൂന്നാര്‍ മഹാത്മഗാന്ധി കോളനയിലെ രാമറിന്‍റെ കുടുംബവുമാണ് ഏറെ നാള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തങ്ങളുടെ കിടപ്പാടം തിരിച്ച് പിടിച്ചത്. രാമര്‍ മരണപ്പെട്ടെങ്കിലു അദ്ദേഹത്തിന്‍റെ ഭാര്യ ലക്ഷ്മി നിയമപോരാട്ടാവുമായി മുന്നോട്ട് പോവുകയായിരുന്നു. പട്ടികജാതി -പട്ടിവര്‍ഗ്ഗക്കാര്‍ക്കായി സര്‍ക്കാര്‍ സൗജന്യമായി ഭൂമി അനുവദിച്ചതുപ്രകാരമാണ് രാമറിന് വീട് വയ്ക്കാനായി സ്ഥലം ലഭിച്ചത്.  213-ാം നംമ്പര്‍ പ്ലോട്ടാണ് രാമറിന് ലഭിച്ചത്. എന്നാല്‍   കൈയ്യേറ്റക്കാര്‍ വ്യാജ രേഖയുണ്ടാക്കി ഈ ഭൂമി കൈക്കലാക്കി. അന്നുതുടങ്ങിയ നിയമപോരാട്ടമാണ് ഒടുവില്‍ വിജയം കണ്ടത്.

ഇന്ന് രാവിലെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെഎന്‍ സഹജന്‍ വീടിന്റെ താക്കോല്‍ രാമറിന്‍റെ ഭാര്യ ലക്ഷ്മിക്ക് നല്‍കി. 2005-06 കാലഘട്ടത്തിലാണ് കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം സ്ഥലവും ഭവന നിര്‍മ്മാണത്തിനായി ധനസഹായവും രാമറിന് സര്‍ക്കാര്‍ നല്‍കിയത്.  ഇതിനായി മഹാത്മാഗന്ധി കോളനിയിലെ 213-ാം നംമ്പര്‍ പ്ലോട്ട് രാമര്‍ക്ക് അനുവദിച്ചു. വീട് നിര്‍മ്മിക്കുന്നതിന് 4500 രൂപയും നല്‍കി. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ എത്തിയതോടെയാണ് ഭൂമി മറ്റൊരാള്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത് രാമര്‍ അറിയുന്നത്. 

പഞ്ചായത്ത് രേഖയില്‍ രാമറിന്റെ പേരും ഫോട്ടോയും ജനപ്രതിനിധികളുടെ ഒപ്പുംമാറ്റി ആള്‍മാറാട്ടം നടത്തിയാണ് ചൊക്കനാട് സ്വദേശി രാമറിന്റെ ഭൂമി സ്വന്തമാക്കിയത്. ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്- റവന്യു-പോലീസ് എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് രാമര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിയമപോരാട്ടത്തിനിടെ രാമറിന് ജീവന്‍ നഷ്ടമായെങ്കിലും ഭാര്യ ലക്ഷമി പോരാട്ടം കൈവിട്ടില്ല. ഒടുവില്‍ ഭൂമിയും വീടും വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. 

മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെഎന്‍ സഹജന്‍ വീടിന്റെ താക്കോല്‍ ലക്ഷ്മിക്കും ബന്ധുക്കള്‍ക്കും നല്‍കി. മഹാത്മഗാന്ധി കോളനിയില്‍ 35 ഓളം ആളുകളാണ് പട്ടികജാതിയില്‍പ്പെട്ടവരുടെ ഭൂമിക കൈവശം വെച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് ബിജെപി പ്രദേശിക നേതാവ് വടിവേല്‍ പറഞ്ഞു. ജീവിച്ചിരിക്കുന്ന കാലത്ത് സ്വന്തം ഭൂമിയില്‍ കൂര നിര്‍മ്മിച്ച് കിടന്നുറങ്ങാന്‍ ആഗ്രഹിച്ച രാമറിന് മരണശേഷമെങ്കിലും ഭൂമി ലഭിച്ചത് കടുത്ത നിയമപോരാട്ടിത്തിന് ഒടുവിലാണ്. 

click me!