
തിരുവനന്തപുരം: നാട്ടിലെത്തി സാധനങ്ങളും വാങ്ങി ഊരിലേക്ക് പോയ ബൈക്ക് യാത്രികര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. അഗസ്ത്യവനത്തിലെ കമലകം സെറ്റില്‍മെന്‍റിലെ ശീതങ്കന്‍ കാണി (38), മണികണ്ഠന്‍ കാണി (25) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. തിങ്കഴാഴ്ച രാത്രി എട്ടോടെ കോട്ടൂര്‍ വനത്തിലെ വനം ഓഫീസിനടുത്ത് മരുംമൂട് വെച്ചായിരുന്നു സംഭവം. അടുത്തിടെയായി അഗസ്ത്യവനത്തിലെ ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. ജനുവരിയില്‍ പ്രശസ്തമായ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനായി വനം വകുപ്പ് തയ്യാറെടുക്കുന്നതിനിടെയാണ് വനമേഖലയില്‍ ആനയുടെ ആക്രമണം വര്‍ദ്ധിക്കുന്നത്. രണ്ട് മാസം മുമ്പ് വനത്തിനുള്ളിലെ റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ പോയി മടങ്ങവേ കാട്ടാനയുടെ ആക്രമണത്തില്‍ പൊടിയം കൊമ്പിടി ഊരിലെ അംബിക കാണിക്കാരിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. അംബികയ്ക്കൊപ്പം ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അഗസ്ത്യവനത്തിലെ ആനന്ദ് ഇപ്പോഴും ചികിത്സയിലാണ്. രണ്ട് മാസത്തിനുള്ളില്‍ കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ആക്രണത്തില്‍ പരിക്കേറ്റവര്‍ പ്രദേശത്ത് നിരവധിയുണ്ട്.
ചൂട് കൂടിയതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാട്ടാനയുടെ ആക്രമണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് ധോണിയില്‍ പിടി 7 എന്ന് അറിയപ്പെടുന്ന് കാട്ടാന, നിരന്തരം കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. എന്നാല്‍. പിടി 7 നാട്ടിലേക്കിറങ്ങുമ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനയെ വീണ്ടും കാട്ടിലേക്ക് തന്നെ തിരിച്ചയക്കും. പിന്നേ ദിവസം വീണ്ടും ആന കൃഷിയിടത്തിലിറങ്ങും. ഇത് നിരന്തരം തുടര്‍ന്നതോടെ ജനങ്ങള്‍ വനം വകുപ്പിന്‍റെ വാഹനം തടയുന്ന അസ്ഥവരെയുണ്ടായി. ഇതിനിടെ ഇടുക്കിയിലും കാട്ടാന ശല്യം രൂക്ഷമായി. ഇടുക്കിയില്‍ പടയപ്പയാണ് ഗതാഗത തടസം സൃഷ്ടിച്ച് യാത്രക്കാര്‍ക്ക് ഭീഷണിയുണ്ടാക്കുന്നത്. ഇടുക്കി കുറ്റിയാര്‍വാലിക്ക് സമീപം ഇന്നലെ വൈകീട്ട് വാഹന യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ. വാഹനങ്ങളിലെത്തിയവര്‍ പ്രകോപിച്ചതിനെ തുടര്‍ന്ന് അക്രമാസക്തനായി. രണ്ട് ബൈക്കുകളാണ് കാട്ടാന തകര്‍ത്തത്. ഇന്നലെ വൈകീട്ട് റോഡിലേക്കിറങ്ങിയ പടയപ്പയുടെ മുന്നിലും പിന്നിലും വാഹനങ്ങള്‍ എത്തിയതോടെയായിരുന്നു സംഭവം.
കൂടുതല്‍ വായനയ്ക്ക്: മായാപുരത്തെ വീണ്ടും വിറപ്പിച്ച് പി ടി 7, തിരിച്ച് കാട് കയറ്റാനുള്ള ശ്രമത്തില്‍ വനംവകുപ്പ്, പ്രതിഷേധം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam