
ദേവികുളം: മൂന്നാറിലെ മീശപുലിമലയിലേക്ക് (Trip to Meesapulimala) ഭിന്നശേഷിക്കാര്‍ക്ക് യാത്ര ഒരുക്കി എബിള്‍ ഓറ എന്ന സംഘടന. അന്താരാഷ്‌ട്ര ഭിന്നശേഷി ദിനത്തിലാണ്, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേകമായി ഒരു യാത്ര അവസരം ഒരുങ്ങുന്നത്. 2021 ഡിസംബർ 3-ന് (Day for Persons with Disabilities), മൂന്നാറിലെ മീശപുലിമല കീഴടക്കാനുള്ള അവസരം ഭിന്നശേഷിക്കാര്‍ക്ക് ഒരുക്കുന്നതോടൊപ്പം എബിള്‍ ഓറ (Able Aura ) ഭിന്നശേഷിക്കാര്‍ക്കായി അവരുടെ ഇഷ്ടാനുസരണം ഇത്തരം സാഹസിക യാത്രങ്ങള്‍ നടത്താനുള്ള പുതിയ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.
ജീവിതത്തില്‍ ആദ്യമായി ഇത്തരം ഒരു സാഹസിക യാത്ര നടത്തുന്ന ഭിന്നശേഷിക്കാര്‍, കാഴ്ച വൈകല്യമുള്ളവര്‍, സെറിബ്രൽ പാൾസി പ്രശ്നങ്ങള്‍ ബാധിച്ചവര്‍, ലോക്കോമോട്ടർ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇങ്ങനെ ഈ യാത്ര സംഘത്തിലെ ആറ് ഭിന്നശേഷിക്കാര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ യാത്ര എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
പര്‍വ്വതാരോഹകര്‍ അടങ്ങുന്ന പ്രത്യേകത പരിശീലനം നേടിയ ഗൈഡുമാരാണ് തീര്‍ത്തും 'സ്പെഷ്യലായ' ഈ സംഘത്തെ അനുഗമിച്ച്, ഈ യാത്രയ്ക്ക് വഴികാട്ടുന്നത്. വെറും ഒരു യാത്രയല്ല ഭിന്നശേഷിക്കാരായ വിനോദങ്ങള്‍ അന്യമായ ഈ സംഘത്തിന് ഒരുക്കിയിരിക്കുന്നത്. ഈ യാത്രയ്ക്കൊപ്പം ട്രക്കിംഗ്, കാട്ടിൽ ക്യാമ്പിംഗ്, ക്ഷത്ര നിരീക്ഷണം, വിനോദ പരിപാടികള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ യാത്ര. 'എല്ലാ അവസരവും എല്ലാര്‍ക്കും തുറന്നു നല്‍കുന്ന ഭാവിക്ക് വേണ്ടി, ഇന്നിനെ മാറ്റുന്നു' എന്ന മുദ്രവാക്യത്തോടെയാണ് എബിള്‍ ഓറ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് ഇത്തരം യാത്രങ്ങള്‍ നടത്താന്‍ കഴിയുന്ന ഒരു ദേശീയ സംവിധാനം ഓണ്‍ലൈനായി ആരംഭിക്കുന്നതിന് മുന്നോടിയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്ര പരിപാടി എന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. ഭാഗിക കാഴ്ചയുള്ളവർക്ക് മനോഹരമായ കാഴ്ചകൾ വിശദീകരിച്ച് ഓരോ ഘട്ടത്തിലും വഴികാട്ടികളായി പ്രവർത്തിക്കുന്ന പർവതാരോഹക വിദഗ്ധർ സംഘത്തിലുണ്ട്. ഈ യാത്ര കേവലം ക്യാമ്പിംഗ് ഔട്ട് ആക്റ്റിവിറ്റി മാത്രമല്ല, മുഴുവൻ പിഡബ്ല്യുഡി സമൂഹത്തിനും പുതിയ അവസരം ഒരുക്കുന്ന ഒരു പരിപാടിയാണ്, അതായത് പരിമിതികളെ അതിജീവിച്ച് ഏത് സ്ഥലത്തേയ്ക്കും യാത്ര സാധ്യമാക്കാൻ ഇവരെ ഇത്തരം ശ്രമങ്ങള്‍ പ്രാപ്തമാക്കുമെന്ന് സംഘടകര്‍ കരുതുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam