ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട്, മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ മഞ്ജു പഠിക്കുകയാണ്; സഹായം വേണം

By Nikhil PradeepFirst Published Dec 11, 2021, 10:28 AM IST
Highlights

കൂലിപ്പണിക്കാരനായ തങ്കപ്പൻ നാല് വർഷം മുൻപ് രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ഏക ആശ്രയമായ ഭർത്താവ് മരിച്ചതോടെ വിധവ പെൻഷൻ ഇനത്തിൽ കിട്ടുന്ന 1600 രൂപ മാത്രമായി ഈ കുടുംബത്തിന്‍റെ ഏക വരുമാനം. 

തിരുവനന്തപുരം: ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പണമില്ല. വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചു. ഏക ആശ്രയമായ അമ്മ സ്ട്രോക്ക് വന്ന് ചികിത്സയിൽ. പഠിക്കാൻ വീട്ടിൽ വൈദ്യുതി ഇല്ല. എന്നാലും മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ പത്താം ക്ലാസുകാരി മഞ്ജു പഠിക്കുകയാണ് അധ്യാപിക ആകണമെന്ന ലക്ഷ്യവുമായി. വെങ്ങാനൂർ മുട്ടയ്ക്കാട് ചാമവിള ആതിര ഭവനിൽ പരേതനായ തങ്കപ്പന്‍റെയും ഭാര്യ രത്നമ്മയും ഏക മകൾ മഞ്ജുവും ജീവിതം മുന്നോട്ട് നീക്കാൻ കഷ്ടപ്പെടുകയാണ്. 

കൂലിപ്പണിക്കാരനായ തങ്കപ്പൻ നാല് വർഷം മുൻപ് രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ഏക ആശ്രയമായ ഭർത്താവ് മരിച്ചതോടെ വിധവ പെൻഷൻ ഇനത്തിൽ കിട്ടുന്ന 1600 രൂപ മാത്രമായി ഈ കുടുംബത്തിന്‍റെ ഏക വരുമാനം. ഒന്നര സെന്‍റ് സ്ഥലത്തിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നൽകിയ വീട്ടിലാണ് രത്നമ്മയും മകൾ മഞ്ജുവും താമസിക്കുന്നത്. കുടിശികയും മീറ്റർ കണക്ഷൻ ഉൾപ്പടെ മാറ്റി വെക്കാനും 1000 രൂപ നൽകാൻ ഇല്ലാത്തതിനാൽ ഒരു വർഷം മുൻപ് ഈ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്. ഇ.ബി വിച്ചേധിച്ചിരുന്നു.

വൈദ്യുതി ബന്ധം പുനർ സ്ഥാപിക്കാൻ രത്നമ്മ കെ.എസ്. ഇ.ബി വിഴിഞ്ഞം സെക്ഷൻ ഓഫീസിലെത്തിയെങ്കിലും കുടിശ്ശിക തുകയും, ഫൈനും, ഉൾപ്പടെ ആയിരം രൂപ അടച്ച് പുതിയ കണക്ഷന് അപേക്ഷിച്ചാൽ മാത്രമേ ഇനി ഈ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകാൻ കഴിയൂ എന്നാണ് അധികൃതർ അറിയിച്ചത് എന്ന് രത്നമ്മ പറഞ്ഞു. ദൈനംദിന ചിലവുകൾ പോലും തള്ളിനീക്കാൻ കഷ്ടപ്പെടുന്ന വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കി മകൾ മഞ്ജു അമ്മയ്ക്ക് പിന്തുണയുമായി നിന്ന മഞ്ജു മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് പഠനം മുന്നോട്ട് കൊണ്ട് പോകുന്നത്. 

തിരുവല്ലം ബി.എൻ.വി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മഞ്ജു. ഓൺലൈൻ പഠനത്തിനായി ബന്ധുക്കളിൽ നിന്ന് പഴയ മൊബൈൽ ഫോൺ മഞ്ജുവിന് കൈത്താങ്ങായി. എന്നാൽ വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ അയൽപക്കത്തെ വീട്ടിലാണ് മൊബൈൽ ചാർജ് ചെയ്യാൻ വെയ്കുന്നത്. പഠിച്ച് ഒരു അധ്യാപിക ആകണം എന്ന് ആണ് മഞ്ജുവിന്‍റെ ആഗ്രഹം. സ്കൂൾ തുറന്നതോടെ മകളുടെ യാത്ര ചിലവിനുള്ള 30 രൂപ പോലും കണ്ടെത്താൻ രത്നമ്മ ബുദ്ധിമുട്ടുകയാണ്. 

പക്ഷാഘാതം പിടിപ്പെട്ടതോടെ അടുക്കളയിൽ കയറി ഭക്ഷണം പോലും പാകം ചെയ്യാൻ കഴിയാത്ത രത്നമ്മയ്‌ക്ക് ആശ്രയം ഇപ്പൊൾ പത്താം ക്ലാസുകാരി മഞ്ജു ആണ്. പാലിയേറ്റീവ് കെയറിൻ്റെ മേൽനോട്ടത്തിലാണ് രത്നമ്മയുടെ ചികിത്സ ഇപ്പൊൾ നടക്കുന്നത്. ഇവരെ സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾക്ക് താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിൽ സഹായം നൽകാം. 

Manju TR
ബാങ്ക്: SBI
അക്കൗണ്ട് നമ്പർ: 38050456609 
ഐ. എഫ്.സി കോഡ്: SBIN0070049

click me!