
കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ലഹരി മാഫിയാ സംഘം മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് വിയ്യൂര്‍ സ്വദേശി നവജിത്ത് (24), ബാലുശ്ശേരി കാട്ടാംവള്ളി സ്വദേശി വിഷ്ണു പ്രസാദ്(29) എന്നിവരാണ് അറസ്റ്റിലായത്. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെയാണ് പ്രതികള്‍ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നും അരിക്കുളം- മുത്താമ്പി റോഡിലേക്ക് പോകുകയായിരുന്നു ഇസ്മയില്‍. റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പഴയ റെയില്‍വേ ഗേറ്റ് കടന്ന് പാളത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികള്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇസ്മയില്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതരായ സംഘം കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിപ്പറിച്ചു. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ എസ്‌ഐമാരായ ആര്‍ സി ബിജു, ഗിരീഷ്‌കുമാര്‍, എഎസ്‌ഐ വിജു വാണിയംകുളം, റൂറല്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌കോഡ് അംഗങ്ങളായ എഎസ്‌ഐ ബിനീഷ്, സിപിഒ ടികെ ശോഭിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam