സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
ആലപ്പുഴ : പിക്അപ് വാനിൽ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. വാൻ ഡ്രൈവർ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീർ (28), അമ്പലപ്പുഴ തെക്ക് കാവുങ്കൽ പുരയിടത്തിൽ സജീർ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെ കലക്ടറേറ്റിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്. സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
അതേസമയം പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്‍റെർപോളിന്‍റെ അടക്കം സഹായം തേടും. മൻസൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.
നവിമുംബൈയിൽ ലഹരി മരുന്ന് കൊണ്ട് പോകാൻ മൻസൂർ ഏൽപിച്ച രാഹുൽ എന്നയാൾക്കായും തെരച്ചിൽ നടക്കുകയാണ്. രാഹുൽ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മൻസൂർ നൽകിയ നിർദ്ദേശമെന്ന് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിൻ വർഗീസ് മൊഴി നൽകിയിട്ടുണ്ട്. നാല് വർഷത്തോളമായി സംഘം ലഹരി കടത്ത് നടത്തുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി മുംബൈയില്‍ ഡി ആർ ഐയുടെ പിടിയിലായി. കോട്ടയം സ്വദേശി ബിനു ജോണാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടിയത്. ഒരു വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്. ഡോളറിൽ പ്രതിഫലവും നൽകി. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിനിയെ ദില്ലിയിലെ ഒരു ഹോട്ടലിൽ നിന്ന് ഡി ആർ ഐ പിടികൂടിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്.
Read More : 1400 കോടിയുടെ ലഹരികടത്ത്, 'ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂര്‍', ഇന്‍റര്‍പോള്‍ സഹായം തേടും