
ചേർത്തല: നിയന്ത്രണം വിട്ട ബൈക്ക് കടയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നഗരത്തിൽ കോടതിക്കവലയിൽ അടച്ചിട്ടിരുന്ന ബേക്കറിയുടെ വശത്തേക്കു ബൈക്ക് ഇടിച്ചുകയറിയാണ് യുവാക്കൾ മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ഇടുക്കി കഞ്ഞിക്കുഴി പഴയരികണ്ടം പേരനാട് ഉണ്ണികൃഷ്ണന്റെ മകൻ സംഗീത് (20), ഇടുക്കി വാഴത്തോപ്പ് കേശമുറി തടിയമ്പാട് വട്ടക്കുന്നിൽ ജോസഫിന്റെ മകൻ ജ്യോതിഷ് (28) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറോളമായപ്പോഴാണ് വഴിയാത്രക്കാരാണ് അപകടവിവരം അറിഞ്ഞത്. അപകട സ്ഥലത്തു തന്നെ സംഗീത് മരിച്ചു. വാഹന യാത്രികർ അറിയിച്ചതിനെ തുടർന്ന് ചേർത്തല പൊലീസെത്തി സംഗീതിന്റെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയും ‘108’ ആംബുലൻസിൽ ജ്യോതിഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയും ചെയ്തു. ഉച്ചയോടെ ജ്യോതിഷും മരിച്ചു. സമയത്ത് ചികിത്സ ലഭിക്കാത്തത് സംഗീതിന്റെയും ചികിത്സ വൈകിയത് ജ്യോതിഷിന്റെയും മരണ കാരണമായെന്നാണ് സൂചന. കൊതുക് നെറ്റുകൾ സ്ഥാപിക്കൽ ജോലിക്കാരായ ഇവർ ചേര്‍ത്തല കുറുപ്പൻകുളങ്ങരയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ജ്യോതിഷ് 4 വർഷത്തോളമായും സംഗീത് ഒരു വർഷത്തോളമായും ഇവിടെയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam