
ഇടുക്കി: എക്സൈസ് ഡിപ്പാർട്ട്മെന്റ് ഡിസംബർ അഞ്ചു മുതൽ ജനുവരി അഞ്ചു വരെ നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് പീരിയഡിന്റെ ഭാഗമായി അടിമാലിനാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി.
എറണാകുളം ഭാഗത്ത് നിന്ന് വരുന്നവർക്ക് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനായി അടിമാലി - മൂന്നാർ റോഡിലെ ആനച്ചാൽ പെട്രോൾ പമ്പിന് സമീപം കഞ്ചാവുമായി കാത്തു നിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കുഞ്ചി തണ്ണി ഐക്കരമുക്കിൽ ഷാജി പീറ്റർ (50), ബൈസൺവാലി എട്ടൂർ കോളനിയിൽ സുബ്രമണ്യൻ മാടസ്വാമി (60) എന്നിവരാണ് പിടിയിലായത്.
കിലോക്ക് ആറായിരം രൂപ നിരക്കിൽ ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഇരുപത്തിനാലായിരം രൂപ നിരക്കിലാണ് ഷാജിയും സുബ്രമണ്യനും ചേർന്ന് വിൽപ്പന നടത്തിയിരുന്നത്. നാർകോട്ടിക് സ്ക്വാഡിലെ ഷാഡോ ടീമംഗങ്ങൾ നടത്തിയ ബുദ്ധിപരമായ നീക്കത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. പ്ലാസ്റ്റിക് ചാക്കിൽ ഗന്ധം പുറത്തുവരാത്ത രീതിയിൽ പായ്ക്ക് ചെയ്താണ് കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ എച്ച് രാജീവ്, ജോൺസൺ എ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് അസീസ്, കെ എസ് മീരാൻ , സാന്റി തോമസ്, ഹാരിഷ് മൈതീൻ, സിന്ധു എൻ എസ് , ശരത് എസ് പി എന്നിവരും പങ്കെടുത്തു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam