പീഡന കേസ്: പള്ളി വികാരിയെ ചുമതലകളില്‍ നിന്ന് നീക്കി താമരശ്ശേരി രൂപത

By Web TeamFirst Published Dec 6, 2019, 8:42 PM IST
Highlights

പള്ളി വികാരി ഭീഷണിപ്പെടുത്തിയതിനാലാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്ന് വീട്ടമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് തിരയുന്ന പള്ളി വികാരിയെ ചുമതലകളില്‍ നിന്ന് നീക്കിയതായി താമരശ്ശേരി രൂപത. തിരുവമ്പാടി ആനക്കാംപൊയില്‍ സ്വദേശിയായ ഫാ. ജേക്കബ് (മനോജ് 47) പ്ലാക്കൂട്ടത്തിലിനെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് രൂപത നടപടിയെടുത്തത്. ചേവായൂര്‍ നിത്യസഹായ മാതാ ചര്‍ച്ച് വികാരിയായിരിക്കെ 2017 ല്‍ ഫാ. മനോജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കണ്ണാടിക്കല്‍ സ്വദേശിനിയായ 45 കാരിയാണ് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

പള്ളി വികാരി ഭീഷണിപ്പെടുത്തിയതിനാലാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്ന് വീട്ടമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഐ പി സി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കില്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചേര്‍ത്ത് കേസെടുത്തത്. താമരശ്ശേരി ബിഷപ്പിന് പരാതി നല്‍കിയെങ്കിലും വികാരിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നാണ് വീട്ടമ്മ പറയുന്നത്. 

രൂപതയുടെ അഭിഭാഷകനായ ഫാ. മനോജ് കസ്തൂരി രംഗന്‍ സമരത്തിനു ഉള്‍പ്പെടെ നേതൃത്വം നല്‍കിയ ആളാണ്. അതിനിടെ പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടന്നുവെന്നും 15 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമാണ് ആരോപണം.  എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പ്രതി ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.
 

click me!