
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച. രണ്ട് അന്തേവാസികൾ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടന്നു. കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെൺകുട്ടികളാണ് രക്ഷപ്പെട്ടത്. അതേസമയം നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ പാലക്കാട് ഐ ഐ ടി സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതി പെട്ടെന്ന് നടപ്പാക്കാന്‍ ഐ ഐ ടിക്ക് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഐ ഐ ടിയിലെ വിദഗ്ധ സംഘം കുതിരവട്ടത്തെത്തി പരിശോധന നടത്തി. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് രോഗികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ മാറ്റങ്ങള്‍ മനസിലാക്കുകയാണ് ചെയ്യുക. ഡീപ് ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചുള്ള പഠനത്തിലൂടെ രോഗികളുടെ അക്രമ വാസന, ചാടിപ്പോകാനുള്ള ആഗ്രഹം തുടങ്ങിയവ മുന്‍കൂട്ടി അറിയാന്‍ സാധിക്കും.ഇതിനായി വാര്‍ഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും. രോഗികളിലെ മാറ്റം വേഗത്തില്‍ തിരിച്ചറിയുമെന്നതിനാല്‍ മികച്ച പരിചരണം നല്‍കാന്‍ കഴിയും. ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam