
മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡിഷ കരിയഗുഡ ഗഞ്ചാം സ്വദേശികളായ നരസിംഹ പ്രഥാന്‍ (32), സന്തോഷ് ബഡാട്ടിയ (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷമാണ് അപകടം. ആടിനെ രക്ഷിക്കാനിറങ്ങിയ ഇരുവരും കിണറ്റിലകപ്പെടുകയായിരുന്നു. വെട്ടുകാടുള്ള സ്വകാര്യ നിര്‍മാണ കമ്പനിയുടെ റെഡിമിക്‌സ് യൂണിറ്റിലെ തൊഴിലാളികളായിരുന്നു ഇരുവരും.
വെട്ടുകാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ടെക് കോണ്‍ക്രീറ്റ് യൂണിറ്റിനകത്തെ കിണറ്റിലാണ് അപകടമുണ്ടായത്. താമസസ്ഥലത്തിന് സമീപമുള്ള കിണറ്റില്‍ ആട് വീണതറിഞ്ഞ് ഒരാള്‍ ആദ്യം കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രണ്ടാമനും അപകടത്തില്‍പ്പെട്ടു. കിണറിനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറവായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊണ്ടോട്ടി പൊലീസും മാവൂരില്‍നിന്ന് ഒരു യൂനിറ്റ് അഗ്‌നി-രക്ഷസേനയും സ്ഥലത്തെത്തിയാണ് ഇരുവരേയും പുറത്തെടുത്തത്. തൊഴിലാളികളെ കൊണ്ടോട്ടിയില സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam