
തൃശൂർ: ചാലക്കുടി ആളൂർ - വാഴക്കുന്നിൽ രണ്ട് അതിഥി തൊഴിലാളികളെ ഔട്ട് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത് ആനന്ദ് (38), രാധ കുഞ്ചൂർ (32) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി അറിയിച്ചു.
വാഴക്കുന്നിലുള്ള ഒരു പ്രവാസിയുടെ വീടിന്റെ പുറംജോലികൾക്കായാണ് മൂന്ന് മാസം മുൻപ് ഇവർ ഇവിടെയെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഇവരുടെ താമസം. തിങ്കളാഴ്ച ഇവരെ പുറത്തൊന്നും കാണാതായതിനെ തുടർന്ന് വീടിന്റെ സുരക്ഷാ ചുമതലയുള്ളയാൾ ഔട്ട് ഹൗസിലെത്തി അന്വേഷിച്ചു. എന്നാൽ വാതിൽ തുറക്കാതായതോടെ അദ്ദേഹം ചാലക്കുടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചാലക്കുടി പോലീസ് കണ്ടെത്തിയ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി ആളൂർ പോലീസിന് കൈമാറി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.എം. സന്തോഷ് കുമാർ, ചാലക്കുടി എസ്.എച്ച്.ഓ സി. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam