
കോഴിക്കോട്: ഏഷ്യാനെറ്റ് റിപ്പോർട്ടർ സാനിയോ മനോമി, ഭര്‍ത്താവും സിപിഎം നേതാവ് പി. മോഹനന്റെ മകനുമായ ജൂലിയസ് നികിതാസ് എന്നിവരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആർഎസ‌്എസ‌് പ്രവർത്തകരായ കൽപ്പത്തൂരിലെ കുളക്കണ്ടി അഖിൽരാജ് (24, ), കൂത്താളി മൂരികുത്തിയിലെ നല്ലാക്കൂൽ മീത്തൽ ഷിബു (34) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് റിപ്പോർട്ടർ സാനിയോ മനോമി എന്നിവരെയാണ‌് കഴിഞ്ഞ 17 ന് ഹർത്താലിന്റെ മറവിൽ അമ്പലത്തുക്കുളങ്ങരവച്ച് ആർഎസ്എസുകാർ തടഞ്ഞ‌് അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത‌്. സാരമായി പരിക്കേറ്റ ഇരുവരേയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽനിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ‌് അക്രമിസംഘം നടുവണ്ണൂരിൽ തടഞ്ഞിട്ട് വീണ്ടും മർദിച്ചത‌്.
അകമ്പടിപോയ പൊലീസ് സംഘത്തെ തടഞ്ഞ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ അക്രമികൾ അഴിഞ്ഞാടുകയുമായിരുന്നു. പേരാമ്പ്ര എസ്ഐ ദിലീഷ് സാഠോവിന്റെ പരാതിയിലാണ് കേസെടുത്തത്. കല്ലോട്, മൂരികുത്തി, കൽപ്പത്തൂർ രാവറ്റമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ആർഎസ്എസുകാരാണ് കേസിലെ പ്രതികൾ. അഞ്ചുപേർകൂടി പിടിയിലാകാനുണ്ട്. ഇവരിൽ പലരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam