
കാസർകോട്: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിക്കര കെ.എം.കെ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആഷിഖ് (30), കാഞ്ഞങ്ങാട് കല്ലൂരാവി പഴയക്കടപ്പുറം അഫ്സൽ മൻസിലിൽ അസ്കർ അലി (32) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഒരു വർഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
2020 ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത്, മാസ്‌ക് ധരിക്കാതെ നിയന്ത്രണങ്ങൾ ലംഘിച്ച് പിക്കപ്പ് ഓട്ടോയിൽ കഞ്ചാവ് കടത്തുകയായിരുന്നു. ബേക്കൽ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ആറ് കിലോ കഞ്ചാവുമായി ഇവർ പോലീസ് പിടിയിലായത്.
അന്നത്തെ ബേക്കൽ സബ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. വേണുഗോപാൽ, പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും വാഹനവും കഞ്ചാവും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇൻസ്പെക്ടർമാരായ പി. നാരായണൻ, നിസാം എസ്. എന്നിവർ കേസന്വേഷണം നടത്തുകയും ഇൻസ്പെക്ടർ വിപിൻ യു.പി. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണക്കൊടുവിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam