
കലൂർ: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ 2 യുവതികൾ കൂടി പൊലീസിൻ്റെ കസ്റ്റഡിയിൽ. ഇതോടെ കേസിൽ അറസ്റ്റിൽ ആകാനുള്ളവരുടെ എണ്ണം 4 ആയി. പാലക്കാട് നിന്നാണ് മുഖ്യപ്രതി അക്ബറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വ പുലർച്ചെയായിരുന്നു നടുക്കുന്ന സംഭവം. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മുഖ്യപ്രതിയെ പിടികൂടാനായത്. അക്ബർ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കൊച്ചി കലൂരിൽ റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെയാണ് സംഘം ചേർന്ന് ആക്രമണമുണ്ടായത്. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. എട്ടോളം ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോൺ നിലത്തെറിഞ്ഞ് തകർത്തു. ഫോൺ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിച്ചു. നെഞ്ചിൽ ചവിട്ടി. പിന്നാലെ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കൾ ശ്രമിച്ചിരുന്നു.
കഴുത്തിലും പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു. എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയതെന്നും നിങ്ങൾ ധരിച്ച വസ്ത്രത്തിന്റെ പ്രശ്നമാണ് നടന്നതെന്നുമാണ് സംഭവത്തിൽ പരിശോധിക്കാനെത്തിയ പൊലീസുകാർ വിലയിരുത്തിയതെന്നും പെൺകുട്ടികളുടെ സുഹൃത്ത് പരാതിപ്പെട്ടിരുന്നു. താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടികൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam