
കാഞ്ഞങ്ങാട്: കാസര്‍കോട് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഹബീബ് എന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരാണ് പിടിയിലായത്. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിനെയാണ് ആക്രമിച്ചത്. മെഗ്രാല്‍ സ്കൂളിന് സമീപത്ത് വച്ച് കുത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം.
മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ചാണ് ചൗക്കി കല്ലങ്കൈയിലെ ഹബീബ് എന്നറിയപ്പെടുന്ന അഭിലാഷ് ഓട്ടോ ഡ്രൈവറായ അബൂബക്കര്‍ സിദീഖിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സിദ്ദീഖിന്‍റെ പരാതിയിലാണ് ഇയാളെയും കൂട്ടാളി ദേര‍്ളക്കട്ട എബി മന്‍സിലിലെ അഹമ്മദ് കബീറിനേയും കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ല്‍ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് പിടിയിലായ അഭിലാഷ്. നേരത്തെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പൊലീസ് പിടിയിലായ അഹമ്മദ് കബീറും നേരത്തെ കേസില്‍ പ്രതിയാണ്.
ഓംനി വാനില്‍ എത്തിയാണ് പ്രതികള്‍ മെഗ്രാല്‍ സ്കൂളിന് സമീപത്ത് വച്ച് അബൂബക്കറിനെതിരെ ആക്രമണം നടത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇരുവര്‍ക്കും എതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Read More : എല്ലാ മാസവും കഠിനംകുളത്ത് ആതിരയെ കാണാനെത്തുന്ന യുവാവ്, പെരുമാതുറയിലെ മുറിയിൽ പരിശോധന; പ്രതിയെ തേടി പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam