ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് സ്വദേശിയെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. താമരയൂർ സ്വദേശിയുടെ പരാതിയിൽ ഒളിവിലായിരുന്ന പ്രതിയെ കാസർകോട് നിന്നാണ് പിടികൂടിയത്.
തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീറിനെയാണ് (32) അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയുടെ പരാതിയിലാണ് അറസ്റ്റ്.
2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നല്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപയാണ് തൻസീർ ഫെലിക്സ് ആൻ്റണിയിൽ നിന്ന് കൈക്കലാക്കിയത്. തുടർന്ന് ഒരു കാർ മാത്രം നൽകി മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ സമാന രീതിയിൽ നിരവധി പരാതികൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യ വിവരത്തിൻറ അടിസ്ഥാനത്തിൽ കാസർകോട് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ സി.കെ. ഷാജു, എം.ബി. പ്രേമൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോസ് പോൾ, ജോമോൻ, ലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്താലുണ്ടായിരുന്നു.
