
കൊച്ചി: രാസലഹരി ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പനങ്ങാട് ഭജനമഠം കേളന്തറ വീട്ടിൽ നിന്നും ഇപ്പോൾ ചോറ്റാനിക്കര എരുവേലിയിൽ താമസിക്കുന്ന ജോ റൈമൺ ജൂനിയർ (28). വെള്ളൂർകുന്നം കീച്ചേരിപ്പടി ഭാഗത്ത് ഇടശ്ശേരി വീട്ടിൽ സാഗർ (24), എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോതമംഗലം ആൻ തിയേറ്ററിനു സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 22 ഗ്രാം ഹെറോയിൻ, 389 മില്ലി ഗ്രാം എം ഡി എം എ എന്നിവ ഇവരിൽ നിന്നും പിടികൂടി.
ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐമാരായ പി.അംബരീഷ്, ഷാജി കൂര്യാക്കോസ്, എ.എസ്.ഐ മാരായ കെ.എം. സലിം. ജോൺ ഷാജി, സനൽ.വി.കുമാർ, സി.പി.ഒ മാരായ പി.കെ.പ്രദീപ്, പി.എം.നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read more: നിരോധിച്ചിട്ട് വർഷങ്ങൾ; ബെംഗലൂരുവിലെ രാവണൻ കോട്ടകളിൽ വിലക്കില്ലാതെ ഡാൻസ് ബാറുകൾ; പണമൊഴുകുന്നു
അതേസമയം, കോതമംഗലത്തെ സ്വകാര്യ സ്കൂളിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി സെക്യൂരിറ്റി ജീവനക്കാരനായ സാജു കോടതിയിൽ കീഴടങ്ങി. കോതമംഗലം കോടതിയിലാണ് സാജു കീഴടങ്ങിയത്. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസിലെ ഒമ്പതാം പ്രതി ഒളിവിലായിരുന്ന കോതമംഗലം സ്വദേശി ഗോകുലിനെയും എക്സൈസ് അറസ്റ്റ് ചെയ്തു.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകൾ തടയാനുള്ള പരിശോധനയ്ക്കിടയിലാണ് നെല്ലിക്കുഴിയിലെ സ്വകാര്യ പബ്ലിക്ക് സ്കൂൾ സെക്യൂരിറ്റി തന്നെ കഞ്ചാവ് വിൽപ്പന നടത്തുന്നതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചത്. ഇതോടെ രാത്രിയോടെ പരിശോധനയ്ക്ക് വേണ്ടി എക്സൈസ് സംഘം സ്കൂൾ കോമ്പൗണ്ടിൽ എത്തി. നിരവധി പേർ ഈ സമയത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാടെന്നത് വ്യക്തമായത്. എന്നാൽ സംഘമെത്തുമ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാരൻ സാജു രക്ഷപ്പെട്ടു. നെല്ലിക്കുഴി സ്വദേശി യാസീനാണ് സ്കൂളിലെ കഞ്ചാവ് ഇടപാടിന്‍റെ മുഖ്യ ഇടനിലക്കാരനെന്നാണ് വിവരം.