ഭൂപതിവ് ചട്ട ഭേദഗതി: 28ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

By Web TeamFirst Published Oct 16, 2019, 6:24 PM IST
Highlights

ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്. 

മൂന്നാർ: ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഈ മാസം 28ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ. ഈ മാസം 26ന് നടത്താനിരുന്നു ഹർത്താൽ ദീപാവലിയും പിഎസ്‍സി പരീക്ഷയും കാരണം മാറ്റിവച്ചിരുന്നു.       
  
ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമാണ്. 

Read More:ഭൂപതിവ് ചട്ട ഭേദഗതി: ഇടുക്കിയിൽ യുഡിഎഫ് നടത്താനിരുന്നു ഹർത്താൽ മാറ്റിവച്ചു

2010ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മൂന്നാറിലെ എട്ട് പഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് റവന്യൂ വകുപ്പിന്‍റെ എൻഒസി നിർബന്ധമാക്കിയത്. ഇത് ചട്ടമാക്കണമെന്ന കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി. എന്നാൽ, ഭേദഗതി ഗൂഢലക്ഷ്യത്തോടെയാണെന്നും ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ നീക്കമെന്നും ആരോപിച്ച് യുഡിഎഫ് രം​ഗത്തെത്തിയിരുന്നു.

ഭൂപതിവ് ചട്ടങ്ങളിൽ ​ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രം​ഗത്തെത്തിയിരുന്നു. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐയും ആവശ്യപ്പെട്ടിരുന്നു.

ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷത്തിനൊപ്പം വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 23ന് കടകളടച്ച് കളക്ട്രേറ്റിന് മുന്നിൽ വ്യാപാരികൾ ഉപവാസ സമരം നടത്തും.

click me!