
ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്റ് വോട്ടെടുപ്പില്‍ ആറിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചത്. സിപിഐയുടെ എന്‍എം ശ്രീകുമാറിന് ഏഴ് വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിനി ബേബിക്ക് ആറ് വോട്ടുകളുമാണ് ലഭിച്ചത്. നേരത്തെ യുഡിഎഫിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.
പഞ്ചായത്ത് ഭരണസമിതിയില്‍ 13 അംഗങ്ങളാണുള്ളത്. ഇതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്‍ക്കും സ്വതന്ത്ര പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ചു. കഴിഞ്ഞമാസം നടന്ന വോട്ടെടുപ്പില്‍ സ്വതന്ത്ര അംഗം എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായിരുന്നു. സിപിഎമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിരവധി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്ത് പോയ മുന്‍ പ്രസിഡന്റ് കെ പി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല. അതോടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരില്‍ ഒരാള്‍ കൂടി എല്‍ഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam