ഭൂപതിവ് ചട്ട ഭേദഗതി: ഇടുക്കിയിൽ യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന്

Published : Oct 17, 2019, 08:53 AM IST
ഭൂപതിവ് ചട്ട ഭേദഗതി: ഇടുക്കിയിൽ യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന്

Synopsis

സർക്കാർ ഉത്തരവ് പ്രകാരം പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല.

ഇടുക്കി: ഭൂപതിവ് ചട്ട ഭേദഗതി ഉത്തരവിൽ പ്രതിഷേധിച്ച് ഇടുക്കി നെടുങ്കണ്ടത്ത് ഇന്ന് യുഡിഎഫിന്റെ രാപ്പകൽ സമരം. രാവിലെ 10 മണിക്കാണ് 24 മണിക്കൂർ സമരത്തിന് തുടക്കമാവുക. ഇടുക്കി ജില്ലയിൽ മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇടുക്കിയിൽ മാത്രമായി ഇത്തരമൊരു നിയമം കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ഉത്തരവിനെതിരെ ഈ മാസം 28നും യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ ഉത്തരവ് പ്രകാരം പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമാണ്. 2010ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മൂന്നാറിലെ എട്ട് പഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് റവന്യൂ വകുപ്പിന്‍റെ എൻഒസി നിർബന്ധമാക്കിയത്.

Read More: ഭൂപതിവ് ചട്ട ഭേദഗതി: 28ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

ഇത് ചട്ടമാക്കണമെന്ന കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി. എന്നാൽ, ഭേദഗതി ഗൂഢലക്ഷ്യത്തോടെയാണെന്നും ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ നീക്കമെന്നും ആരോപിച്ച് യുഡിഎഫ് രം​ഗത്തെത്തിയിരുന്നു.

ഭൂപതിവ് ചട്ടങ്ങളിൽ ​ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രം​ഗത്തെത്തിയിരുന്നു. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐയും ആവശ്യപ്പെട്ടിരുന്നു.

ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷത്തിനൊപ്പം വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 23ന് കടകളടച്ച് കളക്ട്രേറ്റിന് മുന്നിൽ വ്യാപാരികൾ ഉപവാസ സമരം നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം