
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൊലീസുകാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന സക്ഷി വിസ്താരത്തിലാണ് പ്രോസിക്യൂഷൻ ആശുപത്രിയിലെ സിസിടിവി ദൃശ്യം ഹാജരാക്കിയത്. വന്ദന ദാസ് കൊല്ലപ്പെട്ട ദിവസം ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്ഐ മണിലാലിൻ്റെ തലയിൽ പ്രതി ആയുധം കൊണ്ട് കുത്തുകയായിരുന്നു. പ്രതിയെ കീഴപ്പെടുത്താൻ ശ്രമിച്ച പൂയപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരൻ ബേബി മോഹനെയും ആക്രമിച്ചിരുന്നു. ആശുപത്രി ജീവനക്കാരായ മിനിമോൾ, പ്രദീപ, രമ്യ എന്നിവരാണ് ദൃശ്യങ്ങൾ തിരിച്ചറിഞ്ഞത്.
2023 മെയ് 10നാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജൻ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്ക് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനാണ് ഒന്നാം സാക്ഷി. പ്രതിയെ മുഹമ്മദ് ഷിബിൻ തിരിച്ചറിയുകയും സന്ദീപ് നടത്തിയ അതിക്രമം കോടതിയിൽ വിവരിക്കുകയും ചെയ്തിരുന്നു. വന്ദനാദാസിനെ ആക്രമിച്ച ആയുധവും തിരിച്ചറിഞ്ഞിരുന്നു. കേസിൽ സാക്ഷി വിസ്താരം തുടരുകയാണ്.