
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവീകരണം അട്ടിമറിക്കാൻ യു ഡി എഫ് ഭരിക്കുന്ന നഗരസഭ ശ്രമിക്കുന്നു എന്നാരോപിച്ച് വീണാ ജോർജ് എം എൽ എ സത്യാഗ്രഹ സമരം തുടങ്ങി. കിഫ്ബി ഫണ്ടുപയോഗിച്ച് സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകാത്തതിനെ തുടർന്നാണ് എം എൽ എ സമരം തുടങ്ങിയത്.
50 കോടി ചെലവിൽ പത്തനംതിട്ടയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കാൻ നഗരസഭ വിസമ്മതിച്ചിരുന്നു. ഇതോടെ പദ്ധതി അട്ടിമറിക്കാൻ നഗരസഭ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് എം എൽ എ ടൗണിൽ സമരം ആരംഭിച്ചത്.
സ്റ്റേഡിയം നിർമ്മാണം സംബന്ധിച്ച് പലതവണ എം എൽ എയും നഗരസഭയുമായി തർക്കത്തിലായിരുന്നു. പ്രശ്ന പരിഹാരത്തിനായി കായികമന്ത്രി കഴിഞ്ഞ ദിവസം ഇരുകൂട്ടരുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുകയും ചെയ്തു. എന്നാൽ ഈ ചർച്ചയിലെ ധാരണ പാലിക്കാൻ നഗരസഭ തയ്യാറായില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. അതേസമയം ധാരണാപത്രത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് നഗരസഭ പറഞ്ഞു.
കിഫ്ബിയിൽ നിന്നുള്ള പണം വായ്പയാണോ അതോ സഹായമാണോ എന്ന് വ്യക്തമാക്കുക , ഉടമസ്ഥത പിന്നീട് കൈമാറാനുള്ള വ്യവസ്ഥ ഒഴിവാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ വ്യക്തത വരാതെ ധാരണാപത്രം ഒപ്പുവെക്കില്ലെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. 15 ഏക്കർ വരുന്ന നിലവിലെ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ചും കരാറിൽ പരാമർശമില്ലെന്നും നഗരസഭ ചൂണ്ടികാട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam