
തിരുവനന്തപുരം: ലീഗ് പതാക കെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച വെമ്പായം നസീര്‍ ഐഎന്‍എല്ലിലേക്ക്. കഴക്കൂട്ടത്ത് നടന്ന യുഡിഎഫ് പരിപാടില്‍ ലീഗ് പതാകയുമായി എത്തിയ വെമ്പായം നസീറിനെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചും എന്ന് ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്ലീംലീഗില്‍ നിന്നും രാജിവെച്ച് ഇദ്ദേഹം ഐഎന്‍എല്ലില്‍ ചേര്‍ന്നത്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഐഎന്‍എല്‍ ചേര്‍ന്നതായി ഇദ്ദേഹം അറിയിച്ചത്. പച്ചക്കൊടി പാകിസ്താനില്‍ കെട്ടിയാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപിച്ചത് എന്നാണ് വെമ്പായം നസീര്‍ ആരോപിച്ചത്. സംഭവം വിവാദമായപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വം വെമ്പായം നസീറിനെ തള്ളിപ്പറഞ്ഞിരുന്നു. വെമ്പായം നസീര്‍ ലീഗുകാരനല്ല എന്നായിരുന്നു സെക്രട്ടറി പി എം എ സലാം പറഞ്ഞത്.
വര്‍ഷങ്ങളായി മുസ്ലീം ലീഗിന്‍റെ സജീവ പ്രവര്‍ത്തകനാണെന്നും. ലീഗിന്‍റെ തൊഴിലാളി സംഘടനയായ എസ്ടിയു ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണെന്ന് നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്ടിയു അംഗത്വ ഐഡന്റിറ്റി കാര്‍ഡും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകെ കാണിച്ചു. 18ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബില്‍ നിന്ന് അംഗത്വം സ്വീകരിക്കും.
തിരുവനന്തപുരം നഗരസഭ ഭരണസമിതിക്കെതിരായ യുഡിഎഫ് സമരത്തിലായിരുന്നു വിവാദമായ സംഭവം നടന്നത് എന്നാണ് ആരോപണം. പരിപാടിയിൽ പങ്കെടുക്കാൻ ലീഗ് ജില്ലാ കമ്മിറ്റി അംഗം, യൂണിയൻ ജില്ലാ ജനറൽസെക്രട്ടറി, സിഎച്ച് മുഹമ്മദ് കോയ ജീവകാരുണ്യ പദ്ധതി ചെയർമാൻ എന്നീ പദവികളുള്ളയാളാണെന്ന് പരിചയപ്പെടുത്തിയാണ് വെമ്പായം നസീർ എത്തിയത്.
തുടര്‍ന്ന് ഇയാൾ വേദിയ്ക്ക് സമീപം ലീഗ് കൊടി സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. മുസ്ലീം ലീഗ് പതാക സ്ഥാപിക്കാൻ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ആണ്ടൂര്‍കോണം സനൽ സമ്മതിച്ചില്ലെന്നും ലീഗിൻ്റെ പതാക പാകിസ്ഥാനിൽ കൊണ്ടു പോയി കെട്ടണമെന്ന് സനൽ ആക്രോശിച്ചെന്നുമാണ് വെമ്പായം നസീര്‍ ആരോപിക്കുന്നത്. വിഷയത്തിൽ കെപിസിസി പ്രസഡിന്‍റിനും ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പിഎംഎ സലാമിനും നസീർ പരാതി നൽകി.
വെമ്പായം നസീർ ആരാണെന്ന് പോലും അറിയില്ലെന്നും വേദിയിലെ ഫ്ലക്സിൽ യുഡിഎഫ് പരിപാടിയെന്ന് ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് നേതാവ് ആണ്ടൂര്‍കോണം സനലും അന്ന് വിശദീകരിച്ചത്.
എന്നാല്‍ വിവാദം കത്തിനിൽക്കെ യുഡിഎഫിനകത്ത് മുസ്ലിം ലീഗിന് ഇടമില്ല എന്ന് തരത്തിലാണ് ഇടതുമുന്നണിയുടെ പ്രചാരണം. മുസ്ലീം ലീഗ് കൊടി കണ്ട് ഹാലിളികിയ കോൺഗ്രസ് നേതാവ് ഒരു വ്യക്തിയല്ല പ്രതീകമാണെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. മുസ്ലിംങ്ങളോടുള്ള എതിർപ്പ് കോൺഗ്രസ് നേതൃത്വത്തൽ ഒരു വിഭാഗത്തിന്‍റെ പൊതുബോധ്യമായി മാറിയെന്നും റിയാസ് വിമർശിച്ചു. കെടി ജലീല്‍, എംവി ജയരാജന്‍ എന്നിവര്‍ രംഗത്ത് എത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam