
മലപ്പുറം: വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ കൊലപാതക കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം കാമുകനിലേക്കും നീളുന്നു. ബീഹാറിലെ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയായ പുനം ദേവി (30) യാണ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരുടെ കാമുകനിലേക്ക് കൂടി അന്വേഷണം നീളുകയാണ്. കൊലപാതകത്തിൽ കാമുകന് പങ്കുണ്ടോ എന്ന് കണ്ടെത്താനാണ് ഈ അന്വേഷണം.
കഴിഞ്ഞ ജനുവരി 31 ന് രാത്രി പത്തരയോടെ, ഇവർ താമസിച്ചിരുന്ന കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വോർട്ടേഴ്‌സിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. പൂനം ദേവി ഭാര്യയും കുട്ടികളുമുള്ള ബീഹാർ സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഒഴിവാക്കുന്നതിന് വേണ്ടി സൻജിത് പസ്വാൻ രണ്ടു മാസം മുമ്പ് ഭാര്യയും കുട്ടിയുമായി വേങ്ങരയിൽ എത്തിയിരുന്നു. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നു. ബന്ധം തുടരുന്നതിനിടെയാണ് പൂനം ദേവി സൻജിത് പസ്വാനെ വകവരുത്താൻ തീരുമാനിച്ചത്.
ജനുവരി 31 ന് രാത്രിയിൽ ഉറങ്ങുകയായിരുന്ന സൻജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ തല കുരുക്കാക്കി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി ഭർത്താവിന്‍റെ മരണം ഉറപ്പാക്കി. തുടർന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരാണ് ബോഡി ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ് മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ആശുപത്രിയിലും പോസ്റ്റ് മോർട്ടം സമയത്തുമെല്ലാം പ്രതിയും ആർക്കും സംശയം തോന്നാത്ത തരത്തിൽ കൂടെ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ കൊലപാതകം തെളിയുകയായിരുന്നു. പുനം ദേവിക്ക് ഭർത്താവിനെ കൊല്ലാനുള്ള പ്രേരണയോ മറ്റു ഇടപെടലുകളോ കാമുകനിൽ നിന്ന് ഉണ്ടായിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നത്. ഇയാൾ ഇപ്പോൾ ബീഹാറിലാണെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam