സ്ഥലം ഉടമയുടെ പക്ഷത്തുള്ള ഒരാൾ കൊല്ലപ്പെടുകയും ഇരു വിഭാഗത്തിലും പെട്ട നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു...
മലപ്പുറം: മൂന്നര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പും സംഘർഷവും മരണവും കോടതിയും, വെന്നിയൂർ-വാളക്കുളം റോഡിന്‍റെ ചരിത്രം അറിഞ്ഞാൽ പലരും മൂക്കത്ത് വിരൽവച്ച് പോകും. വെന്നിയൂരിൽ നിന്ന് വാളക്കുളം ഭാഗത്തേക്ക് റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതോടെ എല്ലാം ഉള്ളിലൊതുക്കി നാട്ടുകാരും. 10 അടി വീതിയിലുള്ള റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു പോവാൻ പറ്റാത്ത തരത്തിൽ സ്ഥലത്ത് കെട്ടിട നിർമാണം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
കെട്ടിടത്തിന്‍റെ സൺഷേഡ് റോഡിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമ്മാണം ആരംഭിച്ചതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങി. നാട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ കെട്ടിട നിർമാണം തുടർന്നതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘട്ടത്തിലെത്തി. സ്ഥലം ഉടമയുടെ പക്ഷത്തുള്ള ഒരാൾ കൊല്ലപ്പെടുകയും ഇരു വിഭാഗത്തിലും പെട്ട നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
1986 ഡിസംബർ 26ന് നടന്ന ആ സംഘട്ടനത്തിന്‍റെ പേരിൽ ആക്ഷൻ കമ്മിറ്റിയുടെ നിരവധി പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. വർഷങ്ങളോളം നീണ്ടു നിന്ന വിചാരണക്ക് ശേഷം എല്ലാവരെയും കോടതി വെറുതെ വിടുകയാണുണ്ടായത്. പിന്നീട് റോഡ് പണിയും കെട്ടിട നിർമാണവും പാടെ നിലച്ചു.
ഈ സംഭവം പെരുമ്പുഴ പ്രദേശത്തെ രാഷ്ട്രീയ സ്ഥിതിയാകെ മാറ്റി മറിച്ചു. 1987 മാർച്ചിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പുഴ ബൂത്തിൽ ഒറ്റ വോട്ടും ചെയ്യാതെ ചരിത്രം കുറിച്ചു കൊണ്ട് നാട്ടുകാർ തങ്ങളുടെ പ്രധിഷേധം അറിയിച്ചു. ഇപ്പോൾ ആ സ്ഥലം ഉടമയുടെ അവകാശികളിൽ നിന്ന് പ്രദേശവാസിയായ വ്യക്തി സ്ഥലം വിലക്ക് വാങ്ങിയതോടെയാണ് പ്രശ്നപരിഹാരത്തിന് കളമൊരുങ്ങിയതും 16 അടി വീതിയിൽ റോഡ് യാഥാർഥ്യമായതും.