
തിരുവനന്തപുരം: അഴിമതി കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് കെ.എസ്.ഇ.ബി സബ് എഞ്ചിനിയർ ഓഫീസിലെ ക്യാഷ്യർ ആയിരുന്ന സക്കീർ ഹുസൈനാണ് പിടിയിലായത്. 2004 ൽ ഉപഭോക്താക്കളിൽ നിന്നും ഇലക്ട്രിക്ക് ചാർജ്ജ് ഇനത്തിൽ പിരിച്ചെടുത്ത 1,37,277 രൂപ ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയതിന് സക്കീറിനെതിരെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ സക്കീർ ഹുസൈനെ കുറ്റക്കാരാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി രണ്ട് വർഷം കഠിന തടവിനും 2,000 രൂപ പിഴ ഒടുക്കുന്നതിനും 2013-ൽ ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് സക്കീർ ഹുസൈൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ, ഹൈക്കോടതി അപ്പീൽ നിരസിച്ചു. ഇതോടെ പ്രതി സുപ്രീം കോടതിയിയെ സമീപിക്കുകയും, സുപ്രീം കോടതി സക്കീർ ഹുസൈന്റെ പെറ്റീഷൻ നിരസിക്കുകയും ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ ഹാജരാകാതെ സക്കീർ ഹുസൈൻ ഒളിവിൽ പോവുകയായിരുന്നു.
ഇയാൾക്കായി വിജിലൻസും പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് സ്വദേശിയുമായ സക്കീർ ഹുസൈനെ ഇന്ന് രാവിലെ വിജിലൻസ് സംഘം തിരുവനന്തപുരം ചാരുംമൂട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സക്കീർ ഹുസൈനെ കോടതി നടപടികൾ പൂർത്തീകരിച്ചശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam